ചെന്നൈ : കൊടും ചൂട് അനുഭവപ്പെടുന്ന തമിഴ്നാട്ടിൽ താപനിലയിൽ കുറവില്ല. രാജ്യത്ത് താപനില കൂടിയ സ്ഥലങ്ങളിൽ സേലം ഇന്നലെ മൂന്നാമതായിരുന്നു. 42.3 ഡിഗ്രി സെൽഷ്യസ്.കഴിഞ്ഞ ദിവസം ഈറോഡ് കൂടിയ താപനിലയിൽ രണ്ടാമതായിരുന്നു. വെല്ലൂർ, കരൂർ, ധർമപുരി തുടങ്ങിയ ജില്ലകളിലും 40 ഡിഗ്രിക്കു മുകളിലാണു ചൂട്.ചെന്നൈ അടക്കമുള്ള മറ്റു ജില്ലകളിൽ 36 ഡിഗ്രിക്കു മുകളിലാണ് ചൂട്.വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നും ഉഷ്ണ തരംഗം അനുഭവപ്പെടുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.റെയിൽവേ സ്റ്റേഷൻ, പ്ലാറ്റ്ഫോം എന്നിവിടങ്ങളിൽ ശുദ്ധജല സൗകര്യവും വെള്ളം തണുപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു.
യാത്രക്കാർ ഇഷ്ടംപോലെ വെള്ളം കുടിക്കണമെന്നും ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.ആർഎസ് ലായനി, മോര്, നാരങ്ങവെള്ളം തുടങ്ങിയവ കരുതണമെന്നും തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ 27 വരെ കടുത്ത ചൂടിനു സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.