പരാഗ്വേ : പരാഗ്വേയുടെ തലസ്ഥാനമായ അസുൻസിയോണിലുള്ള ‘ഔർ ലേഡി ഓഫ് ദി അസംപ്ഷൻ’ മെട്രോപൊളിറ്റൻ കത്തീഡ്രൽ പുനരുദ്ധാരണത്തിനായി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന. തീരദേശത്ത് മറിയയുടെ പുതിയ സ്മാരകം വെഞ്ചിരിക്കുന്ന ചടങ്ങിനിടെയാണ് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ കത്തോലിക്കാ സഭയ്ക്കുള്ള പങ്കിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
ആർച്ച് ബിഷപ്പ് കർദ്ദിനാൾ അഡാൽബെർട്ടോ മാർട്ടിനെസ്, അപ്പസ്തോലിക് ന്യൂൺഷ്യോ വിൻസെൻസോ ടർട്ടുറോ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഭരണകൂടവും സഭയും തമ്മിലുള്ള ശക്തമായ സഹകരണം പ്രസിഡന്റ് എടുത്തുപറഞ്ഞു. പരാഗ്വേയുടെയും ബ്രസീലിന്റെയും സംയുക്ത ജലവൈദ്യുത കമ്പനിയായ ‘ഇറ്റൈപു’ നൽകുന്ന സാമ്പത്തിക സഹായത്തോടെയാണ് ചരിത്രപ്രസിദ്ധമായ ദേവാലയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഏറ്റവും പഴക്കമുള്ള അസുൻസിയോൺ രൂപതയിൽ 1548-ലാണ് ആദ്യമായി ഈ കത്തീഡ്രൽ നിർമ്മിക്കപ്പെട്ടത്. പിന്നീട് പല മാറ്റങ്ങൾക്ക് വിധേയമായി, നിലവിലുള്ള ദേവാലയ ഘടന 1845-ൽ സമർപ്പിക്കപ്പെട്ടതാണ്. സഭ രാജ്യത്തിന്റെ കേവലം ഒരു ഭൂതകാല പാരമ്പര്യം മാത്രമല്ലെന്നും, വരുംതലമുറയ്ക്കായി ഇത്തരം ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Comments are closed.