ഹെയ്തി : കരീബിയൻ രാജ്യമായ ഹെയ്തിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ കോടതിയിലോ ന്യായാധിപന് മുന്നിലോ ഹാജരാക്കപ്പെടാതെ വർഷങ്ങളോളം ജയിലിൽ കഴിയുന്നതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. എട്ട് വർഷത്തോളമായി വിചാരണ പോലും നേരിടാതെ തടവിൽ കഴിയുന്ന കുട്ടികളുണ്ടെന്ന് യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ പ്രത്യേക പ്രതിനിധി വനേസ ഫ്രേസിയർ ചൂണ്ടിക്കാട്ടി.
കുട്ടികൾക്കായി നീക്കിവച്ചിട്ടുള്ള തടവറകളിൽ അതിരൂക്ഷമായ ജനത്തിരക്കാണുള്ളത്. ആയുധമേന്തിയ ഗാംങ്ങുകളിൽ പെട്ടുപോയ കുട്ടികളെ കുറ്റവാളികളായല്ല, മറിച്ച് ഇരകളായി കണക്കാക്കി അവരെ മോചിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം മാത്രം കുട്ടികൾക്ക് നേരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയ 2,088 അതിക്രമങ്ങൾ നടന്നതായി യു.എൻ സ്ഥിരീകരിച്ചു. കുട്ടികളെ ഗാംങ്ങുകളിലേക്ക് ആകർഷിക്കാൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുമെന്ന് യു.എൻ സുരക്ഷാ കൗൺസിലിൽ യു.എസ് പ്രതിനിധി മൈക്ക് വാൾട്സ് വ്യക്തമാക്കി.

Comments are closed.