ഡൽഹി : അമേരിക്കയുമായുള്ള വ്യാപാര കരാറുകളുടെ ഭാഗമായി റഷ്യൻ അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൽ ഇന്ത്യ നേരത്തെ കുറവ് വരുത്തിയിരുന്നു. ജനുവരിയിൽ യുഎസ് താരിഫുകൾ കുറയ്ക്കുന്നതിനുള്ള ചർച്ചകൾക്കിടയിൽ ഇന്ത്യ നടത്തിയ ഈ നീക്കം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള വലിയൊരു വിട്ടുവീഴ്ചയായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, ഈ നിലപാടിൽ നിന്നും മാറി റഷ്യയുമായുള്ള ഊർജ്ജ സഹകരണം വീണ്ടും ശക്തമാക്കാനാണ് ഇന്ത്യ ഇപ്പോൾ തയ്യാറെടുക്കുന്നത്.
ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി റഷ്യയിൽ നിന്ന് നേരിട്ട് ദ്രവീകൃത പ്രകൃതിവാതകം (LNG) വാങ്ങുന്നതിനായുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും ആരംഭിച്ചു കഴിഞ്ഞു. ഇതിനായുള്ള പ്രാഥമിക ധാരണകളിൽ ഇരുപക്ഷവും എത്തിയതായാണ് വിവരം. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ നിലനിൽക്കെ ഇത്തരം ഒരു കരാറുമായി മുന്നോട്ട് പോകുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധാകേന്ദ്രമാകും.
ഇന്ത്യ ഈ കരാറുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയാണെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ചർച്ചകൾ പൂർത്തിയാക്കി കരാറിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Comments are closed.