ഡൽഹി: വഖഫ് ബോർഡിന്റെ അനധികൃത ഭൂമി കയ്യേറ്റത്തിന് എതിരെ നൽകിയ പരാതികൾ പരിഹരിക്കപ്പെടുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. സീറോ മലബാർ സഭ, കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ തുടങ്ങിയ പ്രമുഖ ക്രിസ്ത്യൻ സംഘടനകളാണ് പരാതിയുമായി സംയുക്ത പാർലമെന്ററി കമ്മിറ്റിയെ സമീപിച്ചത്.
സീറോ മലബാർ സഭയും കെസിബിസിയും എക്‌സിൽ എഴുതിയ കത്തുകൾ പങ്കുവച്ച കിരൺ റിജിജു അവരുടെ പരാതികൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകി. എറണാകുളം ജില്ലയിൽ, ചെറായി, മുനമ്പം ഗ്രാമങ്ങളിൽ തലമുറകളായി ക്രിസ്ത്യൻ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി സ്വത്തുക്കൾക്ക് വഖഫ് ബോർഡ് നിയമവിരുദ്ധമായി അവകാശവാദമുന്നയിച്ചിരിക്കുകയാണ്. അറുനൂറോളം കുടുംബങ്ങൾ ഭീഷണിയിലാണ്. ഈ ആളുകൾ ദരിദ്രരായ മത്സ്യത്തൊഴിലാളി സമൂഹത്തിൽ പെട്ടവരാണ്. ഒരു കത്തോലിക്ക ഇടവക പള്ളിയും കോൺവെൻ്റും ഡിസ്പെൻസറിയും വഖഫ് ബോർഡിന്റെ ഒഴിപ്പിക്കൽ ഭീഷണിയിലാണ്.
‘വഖഫ് ഭൂമി പ്രശ്‌നം എല്ലാ സമുദായങ്ങളിലുമുള്ള ആളുകളെ ബാധിക്കുന്നു. പ്രമുഖ ക്രിസ്ത്യൻ നേതാക്കൾ ഈ രീതിയിൽ തങ്ങളുടെ’ വേദന പ്രകടിപ്പിക്കുന്നത് കാണുമ്പോൾ എനിക്കും വിഷമം തോന്നുന്നു. അവരുടെ പരാതികൾ പരിഹരിക്കുമെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകുന്നു’ റിജിജു കുറിച്ചു.
