ലാഹോർ: പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്ന കേസുകളിൽ സർക്കാർ നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കോടതികൾ അവഗണിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി ക്രൈസ്തവ ജനപ്രതിനിധി. മുൻ പ്രവിശ്യാ മന്ത്രി ഇജാസ് ആലം മസിഹ് ഏപ്രിൽ 21-ന് പഞ്ചാബ് അസംബ്ലിയിൽ ഇത് സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ചു.
രാജ്യത്തെ ഔദ്യോഗിക സിവിൽ രജിസ്ട്രേഷൻ സംവിധാനമായ നാദ്ര നൽകുന്ന ജനന സർട്ടിഫിക്കറ്റുകൾ കോടതികൾ തള്ളിക്കളയുന്നത് ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികളെ വലിയ അപകടത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 13 വയസ്സുകാരിയായ മരിയ ബീബി എന്ന ക്രൈസ്തവ പെൺകുട്ടിയും 30 വയസ്സുകാരനായ മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം പാകിസ്ഥാൻ ഫെഡറൽ ഭരണഘടനാ കോടതി ശരിവെച്ചതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് ആധാരം. നാദ്ര നൽകിയ രേഖകൾ പ്രകാരം പെൺകുട്ടിക്ക് 13 വയസ്സ് മാത്രമാണെന്ന് വ്യക്തമാണെങ്കിലും രേഖകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇത് തള്ളിയത്. പെൺകുട്ടിയെ നേരിട്ട് കണ്ടപ്പോൾ കൂടുതൽ പ്രായം തോന്നിക്കുന്നുണ്ടെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.

Comments are closed.