അബുദാബി: ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പുതിയ ദേവാലയം ഞായറാഴ്‌ച അബു മുറൈഖയിൽ ഉദ്ഘാടനം ചെയ്യും. സിഎസ്ഐ യുടെ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കും. പിന്നീട് കൃതജ്‌ഞതാ ചടങ്ങും ഉണ്ടായിരിക്കും
യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ച 4.37 ഏക്കർ സ്‌ഥലത്താണ് പള്ളി നിർമിച്ചിരിക്കുന്നത്. 1979 ഏപ്രിൽ 19 ന് ആദ്യ ശുശ്രൂഷയ്ക്ക് ശേഷം യുഎഇ യിൽ നിന്നും നിരന്തരമായ പിന്തുണ ലഭിച്ചതിന്
സിഎസ്ഐ നന്ദി രേഖപ്പെടുത്തി.
അബുദാബിയിൽ ഇതുവരെ സെന്റ് ആൻഡ്രൂസ് പള്ളിയിലായിരുന്നു സിഎസ്ഐ പ്രാർത്ഥനകൾ നടന്നിരുന്നത്. പുതിയ പള്ളി സിഎസ്ഐ വിശ്വാസികൾക്ക് സ്വന്തമായ ആരാധനാലയം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയാണ്.
വേറിട്ട രൂപകല്പനയാണ് പുതിയ പള്ളിയുടെ പ്രത്യേകത. മൺതിട്ടയും
അഷ്ടഭുജാകൃതിയിലുമുള്ള പള്ളി കെട്ടിടത്തിന്റെ മുൻഭാഗം മാലാഖമാരുടെ
ചിറകുകളോട് സാമ്യമുള്ള
നിർമിതിയാണ്. ഇത് മനുഷ്യരാശിയുടെയും ദൈവത്തിന്റെ
സൃഷ്ടിയുടെയും സംരക്ഷണത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു. ദൈവത്തിന്റെ സ്നേഹം പങ്കിടുന്ന സേവനങ്ങൾ സമൂഹത്തിന് വീണ്ടും
നൽകുമെന്ന് ഇടവക വികാരി റവ. ലാൽജി എം. ഫിലിപ്പ് പറഞ്ഞു. പള്ളി നൽകുന്ന ക്ഷണക്കത്തുകളിലൂടെയും
പാസിലൂടെയും മാത്രമായിരിക്കും ഞായറാഴ്ച ചടങ്ങുകളിലേക്ക് പ്രവേശനം.