അഹമ്മദാബാദ് : ഗുജറാത്തിലെ ട്രെയിൻ അട്ടിമറി ശ്രമം അധികൃതരെ അറിയിച്ചവർ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ. സംഭവത്തിൽ 3 റെയിൽവേ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.
അട്ടിമറി സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ പ്രമോഷൻ ലഭിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രശസ്തി നേടാമെന്നും കരുതിയാണ് സംഘം ഇതിനു ശ്രമിച്ചതെന്നാണ് മൊഴി. ട്രാക്ക്മാൻമാരായ സുഭാഷ് പോദാർ (39), മനിഷ്‌കുമാർ സർദേവ് മിസ്ട്രി (28), കരാർ ജീവനക്കാരനായ ശുഭം ജയ്‌സ്വാൾ (26) എന്നിവരാണ് അറസ്റ്റിലായത്. ലോക്കോ പൈലറ്റുമാരുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. അട്ടിമറി ശ്രമം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനു മുൻപ് കടന്നുപോയ ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാർ ട്രാക്കിൽ ഒന്നും കണ്ടില്ലെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇതോടെ എൻഐഎയും പൊലീസും സുഭാഷ് പോദാറിനെ വിശദമായി ചോദ്യം ചെയ്തു. ഇതോടെ പ്രതികൾ കുറ്റം സമ്മതിച്ചു.
