ലണ്ടൻ : ലോകമെമ്പാടുമുള്ള കുട്ടികളുടെ കാഴ്ചശക്തി ക്രമാനുഗതമായി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പുതിയ പഠനം. ആറു ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിൽ നിന്നുള്ള അഞ്ചു ദശലക്ഷത്തിലധികം കുട്ടികളിൽ നടത്തിയ നിരീക്ഷണങ്ങൾക്കു ശേഷം ബ്രിട്ടീഷ് ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
കുട്ടികൾ സ്ക്രീൻ ടൈം കൂടുകയും പുറത്തു സമയം ചെലവിടുന്നതു കുറയുകയും ചെയ്യുന്നതാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നു പഠനം വ്യക്തമാക്കുന്നു. 2050-ഓടെ ദശലക്ഷക്കണക്കിനു കുട്ടികളെ ബാധിക്കാൻ പോകുന്ന ആഗോള ആരോഗ്യ പ്രശ്‌നമാണ് ഹ്രസ്വദൃഷ്ടി അഥവാ മയോപിയ എന്ന്, പഠനം മുന്നറിയിപ്പു നൽകുന്നു. ഏറ്റവും ഉയർന്ന നിരക്ക് ഏഷ്യയിലാണ് – ജപ്പാനിലെ 85% കുട്ടികളും ദക്ഷിണ കൊറിയയിലെ 73% കുട്ടികളും ഹ്രസ്വദൃഷ്ടിയുള്ളവരാണ്, ചൈനയിലും റഷ്യയിലും 40% ത്തിലധികം കുട്ടികളെ ഈ രോഗം ബാധിക്കുന്നു.
