വാഷിംഗ്ടൺ : അമേരിക്കയിൽ സാധാരണക്കാരെക്കാളും പാസ്റ്റർമാരേക്കാളും കൂടുതൽ ക്രൈസ്തവ വിശ്വാസികൾ തങ്ങളുടെ ഔദ്യോഗിക-വ്യക്തിഗത ആവശ്യങ്ങൾക്ക് കൃത്രിമബുദ്ധി ഉപയോഗിക്കുന്നതായി ബാർണ ഗ്രൂപ്പിന്റെ പഠനറിപ്പോർട്ട്. 44 ശതമാനം വിശ്വാസികളും എ.ഐ പതിവായി ഉപയോഗിക്കുമ്പോൾ, പാസ്റ്റർമാരിൽ 12 ശതമാനത്തിന് മാത്രമേ എ.ഐ ഉപയോഗത്തെക്കുറിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ കഴിയുന്നുള്ളൂ.
പഠന വിഷയങ്ങൾ പഠിക്കാനും ഉപദേശങ്ങൾ തേടാനും എഴുത്തുകൾ മെച്ചപ്പെടുത്താനുമാണ് ഭൂരിഭാഗം പേരും എ.ഐ ഉപയോഗിക്കുന്നത്. എ.ഐ നൽകുന്ന ആത്മീയ ഉപദേശങ്ങൾ പാസ്റ്റർമാരുടേതിന് തുല്യമാണെന്ന് മൂന്നിലൊന്ന് വിശ്വാസികളും കരുതുന്നു. എന്നാൽ തങ്ങളുടെ ആത്മീയ വളർച്ചയ്ക്ക് സാങ്കേതികവിദ്യയെ ആശ്രയിക്കുമ്പോഴും ഈ വിഷയത്തിൽ പാസ്റ്റർമാരുടെ വഴിനടത്തൽ വേണമെന്ന് ഇവർ ആഗ്രഹിക്കുന്നുണ്ട്.
അതേസമയം, ചാറ്റ് ബോട്ടുകൾ തെറ്റായ വൈദ്യോപദേശങ്ങൾ നൽകുന്നതും ഉപയോക്താക്കളുടെ ആത്മീയ വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നതും സംബന്ധിച്ച കേസുകൾ യു.എസിൽ വർധിച്ചുവരികയാണ്. സുരക്ഷിതവും സുതാര്യവുമായ എ.ഐ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ നിയമ പോരാട്ടങ്ങളും രാജ്യത്ത് സജീവമാണ്.

Comments are closed.