വാഷിംഗ്ടൺ: ഭൂമി ഇപ്പോൾ മുൻപെക്കാൾ വേഗത്തിൽ കറങ്ങുകയാണെന്ന് വാഷിംഗ്ടൺ ആസ്ഥാനമായ ഇന്റർനാഷണൽ എർത്ത് റൊട്ടേഷൻ ആൻഡ് റഫറൻസ് സിസ്റ്റംസ് സർവീസ്. ഭൂകമ്പം, അഗ്നിപർവ്വതം, വേലിയേറ്റം, ഭൂഗർഭ മാറ്റങ്ങൾ എന്നിവക്ക് ഭൂമിയുടെ കറക്കത്തിന്റെ വേഗം വർദ്ദിപ്പിക്കാനും കുറക്കാനും കഴിയും.
സാധാരണയായി ഒരു ദിവസത്തിന് 24 മണിക്കൂർ അഥവാ 86,400 സെക്കൻഡ് ദൈർഘ്യമുണ്ട്. എന്നാൽ അത് പൂർണ്ണമായും കൃത്യമല്ല. ദിനോസറുകൾ 23 മണിക്കൂർ ദിവസങ്ങൾക്ക് ദൈർഘ്യമുള്ള സമയത്താണ് ജീവിച്ചിരുന്നത്. വെങ്കലയുഗത്തിൽ ശരാശരി ദിവസം ഇന്നത്തെക്കാൾ ഏകദേശം അര സെക്കൻഡ് കുറവായിരുന്നു. ഇനി 200 ദശലക്ഷം വർഷം കഴിയുമ്പോൾ ഭൂമിയിലെ ഒരു ദിവസം ഏകദേശം 25 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം.
നിലവിലുള്ള വേഗത നിമിത്തം 2029-ൽ ക്ലോക്കുകളിൽ നിന്ന് ഒരു ലീപ് സെക്കൻഡ് ഒഴിവാക്കേണ്ടി വന്നേക്കാമെന്നും വിദഗ്ധർ പറയുന്നു. ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മൂന്ന് ദിവസങ്ങൾ ജൂലായ് 9, ജൂലായ് 22, ഓഗസ്റ്റ് 5 എന്നിവയായിരിക്കും. ഇവയിൽ ഏറ്റവും കുറഞ്ഞത് ഓഗസ്റ്റ് 5 ആയിരിക്കും. സാധാരണ 24 മണിക്കൂറിനേക്കാൾ ഏകദേശം 1.51 മില്ലിസെക്കൻഡ് കുറവായിരിക്കും ഈ ദിവസത്തിന്റെ ദൈർഘ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

Comments are closed.