ഉത്തർപ്രദേശ് : ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഒരു പാസ്റ്റർ ഉൾപ്പെടെ അഞ്ച് പേർക്ക് ജയിൽശിക്ഷ. ദസ്‌ന പള്ളിയിലെ പാസ്റ്റർ ജെറാൾഡ് മാസെ മാത്യൂസും കൂടെയുള്ളവരുമാണ് അറസ്റ്റിലായത്. അസുഖങ്ങൾ ഭേദമാകുമെന്നും കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്തുമാണ് ഇവർ ആളുകളെ മതംമാറ്റിയതെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
സെപ്റ്റംബർ 23 ന് പോലീസ് പാസ്റ്റർ മാത്യൂസിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയും 24 മണിക്കൂറിലധികം കസ്റ്റഡിയിൽ വയ്ക്കുകയും സെപ്തംബർ 25 ന് ഒരു വിവരവും നൽകാതെ ദസ്നയിലെ ജയിലിലേക്ക് അയക്കുകയും ചെയ്തുവെന്ന് ക്രിസ്ത്യൻ ആക്ടിവിസ്റ്റ് മിനാക്ഷി സിംഗ് പറഞ്ഞു. ധരം ജാഗരൺ സമൻവയ് സമിതിയുടെ കോർഡിനേറ്റർ നവീൻ സിംഗ് ആണ് പാസ്റ്റർക്കും മറ്റുള്ളവർക്കുമെതിരെ പരാതി നൽകിയതെന്ന് വാർത്താ റിപ്പോർട്ടുകൾ പറയുന്നു. കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ആളുകളെ പ്രലോഭിപ്പിച്ച് ഏറെക്കാലമായി മതപരിവർത്തനം നടത്തുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ചിലർക്ക് ജോലി വാഗ്ദാനങ്ങൾ നൽകിയതായും പരാതിയിൽ പറയുന്നു.
