പാക്കിസ്ഥാൻ : പാക്കിസ്ഥാനിൽ 16 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനും ഒരു മുസ്ലീമിനെ വിവാഹം കഴിക്കാനും നിർബന്ധിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിൽ ജരൻവാലയിലെ ചാക് നമ്പർ 126-ജിബി ഷെറോന ഗ്രാമത്തിലാണ് സംഭവം.
ദിയ ഇഫ്തിഖർ എന്ന പെൺകുട്ടിയെ ഗസൽ ജട്ട്, അഫ്‌സൽ ജട്ട്, റംസാൻ ജട്ട് എന്നിവർ ചേർന്ന് ഒരു വിവാഹത്തിൽ പങ്കെടുക്കുമ്പോൾ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. തോക്കുധാരികളായ പ്രതികൾ ദിയയെ വെള്ള സുസുക്കി വാനിൽ കയറ്റി കൊണ്ടുപോയെന്ന് അയൽക്കാർ വെളിപ്പെടുത്തി. തട്ടിക്കൊണ്ടു പോയതിൻ്റെ നാലു ദിവസത്തിനു ശേഷം പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് വാട്ട്സ്ആപ്പ് വഴി ഒരു വീഡിയോ ലഭിച്ചു. അതിൽ മകൾ ഇസ്ലാം മതം സ്വീകരിച്ചുവെന്നും സ്വന്തം ഇഷ്ടപ്രകാരം ഗസൽ ജട്ടിനെ വിവാഹം കഴിച്ചുവെന്നും പറയുന്നു. “ഗസലിനെ ഇഷ്ടമില്ലാത്തതിനാൽ ദിയയെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു.” ഷാഹിദ ഇഫ്തിഖർ പറഞ്ഞു. ട്യൂഷൻ സെൻ്ററിൽ പോകുമ്പോൾ ഗസലും കൂട്ടുകാരും തന്നെ ഉപദ്രവിക്കാറുണ്ടെന്ന് ദിയ മുൻപും മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് ഉദ്യോഗസ്ഥർ ഒരു ദിവസം താമസിച്ചു. ദിയയെ തിരികെ കിട്ടുന്നതുവരെ തങ്ങൾ കേസ് അവസാനിപ്പിക്കില്ലെന്ന് കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി.
