Ultimate magazine theme for WordPress.

ലേഖനം

\”ക്രിസ്തുവിനെ പോലെ ജീവിക്കാന്‍ കഴിയണമെങ്കില്‍ നാം ക്രിസ്തുവിനെപ്പോലെ മരിക്കാനും തയ്യാറാകണം \” – കെ എന്‍ നമ്പൂതിരിപ്പാടിന്റെ വാക്കുകളാണിത്.

ലോകത്തില്‍ ആയിരിക്കുമ്പോള്‍ നാം പ്രതീക്ഷിക്കുന്നത് ക്രിസ്തു നിമിത്തം മാന്യതകളും സന്തോഷങ്ങളും മാത്രമാണ്. എന്നാല്‍ ഒരു ദൈവപൈതല്‍ തിരിച്ചും പ്രതീക്ഷിക്കണം. സന്തോഷങ്ങളും നന്മകളും മാത്രം ആഗ്രഹിച്ചാല്‍ ആത്മീയ പോര്‍ക്കളത്തില്‍ നമുക്ക് ജയം നേടാന്‍ കഴിഞ്ഞെന്നുവരില്ല.

ഇയ്യോബിന്റെ ജീവിതത്തില്‍ സകലതും നഷ്ടമായിട്ടും ദൈവം ഇതൊന്നും കാണുന്നില്ലയോ എന്ന് ആ ഭക്തൻ ചോദിച്ചില്ല.
വിശ്വാസത്തിനു വേണ്ടി വിലകൊടുത്ത എബ്രായബാലന്മാരെ അഗ്നികുണ്ഡത്തിലേക്ക് എറിയുമ്പോഴും ദൈവം തടഞ്ഞില്ല. ഇങ്ങനെ ദൈവ വചനത്താല്‍ ക്രിസതുവിനെപ്പോലെ ആകുവാന്‍ വിശ്വാസ ത്യാഗം സഹിച്ചവര്‍ അനവധിയാണ്.

ദൈവത്തിന്റെ നിശബ്ദത പലതും നമ്മുടെ വാഗ്ദാനങ്ങളാണ്. ജീവിതത്തില്‍ ക്രിസ്തുവിന് വേണ്ടി കഷ്ടങ്ങള്‍ സഹിക്കുന്നവര്‍ അറിയേണ്ട കാര്യം ദൈവം മൗനമായിരിക്കുന്നത് ശത്രുവിന് നിന്നെ തകര്‍ക്കാനല്ല. മറിച്ച് പൊന്നുപോലെ പുറത്ത് കൊണ്ടുവരാനാണ്. ദൈവത്തിന് അതില്‍ ചില വ്യക്തമായ പദ്ധതികളുമുണ്ട്.

അനുദിനം അധപതിക്കുന്ന ആത്മീയ ലോകത്തിൽ സാത്താന്‍ അവന്റെ പിടിമുറുക്കുകയാണ്. അതറിയാതെ പലരും ആ കെണിയിലേക്ക് വഴുതിവീഴുന്നു. പണവും പദവിയും സാത്താന്‍ അവര്‍ക്ക് നൽകിയതിന്റെ ഫലമായി മനുഷ്യൻ നിഗളികളാകുകയാണ്. ക്രിസ്തു കാണിച്ച എളിമയും താഴ്മയും ഇന്ന് വാക്കുകളില്‍ മാത്രമാണുള്ളത്.

ആത്മിയ ലോകത്ത് സ്നേഹമില്ലാത്ത അവസ്ഥ സാത്താൻ കൊണ്ടുവന്നിരിക്കുന്നു. ഈ അവസ്ഥ വളരുവാന്‍ വിശ്വാസ സമൂഹം രഹസ്യമായോ പരസ്യമായോ അനുവദിക്കുന്നു. ഈ മരത്തിന്റെ വേരുകള്‍ ചെല്ലുന്ന എല്ലാ ഇടങ്ങളിലും അവിടെയുളള ഫലങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ആത്മീയ കണ്ണുകള്‍ തുറക്കണം ആരുതാത്ത വേരുകള്‍ മുറിക്കണം.ക്രിസ്തുവിനെപ്പോലെ, ക്രിസ്തു കാണിച്ചതും അനുഭവിച്ചതും നാം ലോകത്തില്‍ കാണിക്കണം.

എഫെസ്യര്‍ 6:10 പറയുന്നു: \’\’ ഒടുവില്‍ കര്‍ത്താവിലും അവന്റെ അവന്റെ ആത്മീയ ബലത്തിലും ശക്തിപ്പെടുവിന്‍. ഇതില്‍ രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയും 1. കര്‍ത്താവില്‍ ബലപ്പെടേണം 2, കര്‍ത്താവിന്റെ ബലത്തില്‍ ശക്തിപ്പെടേണം. ക്രിസ്തുവിനേപ്പോലെ ആകുവാന്‍ ഈ രണ്ട് കാര്യങ്ങളും നമുക്ക് ആവശ്യമാണ്.

1 കര്‍ത്താവില്‍ ബലപ്പെടുക :

ക്രിസ്തു ആരെന്നും എവിടെ നിന്നു വന്നുവെന്നും എന്തിനു വന്നുവെന്നും നാം തിരിച്ചറിയണം. പലപ്പോഴും പേരു കൊണ്ട് മാത്രം കര്‍ത്താവിനെ അറിയുകയുള്ളു. മാഹാത്മ്യം തിരിച്ചറിയണം. എങ്കില്‍ മാത്രമേ ക്രിസ്തീയ ജീവിതത്തില്‍ അവന്റെ ഭാവം ഉണ്ടാകുകയുള്ളു. തന്റെ ആലയത്തെ വില്പന സ്ഥലമാക്കാന്‍ നോക്കിയവരെ ചാട്ടവാര്‍ കൊണ്ട് അടിച്ച് പുറത്താക്കിയവനാണ് ക്രിസ്തു. ഇന്ന് ക്രിസ്തു വസിക്കുന്ന ആലയമായ നാം അതിനേക്കാള്‍ ഉപരിയായി മറ്റെന്തിനെങ്കിലും പ്രാധാന്യം കൊടുക്കുന്നുവെങ്കില്‍ ക്രിസ്തുവിനായ് ജീവിക്കാന്‍ കഴിയില്ല.

2 കര്‍ത്താവിന്റെ ബലം :

സകല അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ് സാത്താനെ തോല്‍പ്പിച്ച കര്‍ത്താവിന്റെ ബലം. അതില്‍ നാം ശക്തിപ്പെടണം. സാത്താന്റെ തന്ത്രങ്ങളെ നാം തിരിച്ചറിയണം. എങ്കില്‍ മാത്രമേ ക്രിസ്തുവില്‍ ജീവിക്കാന്‍ പറ്റു.

യൂദായുടെ പ്രവൃത്തി യോഹന്നാന് ചെയ്യാന്‍ കഴിയില്ല. ഒരു ഉണര്‍വ്വിനായി നാം ഒരുങ്ങണം. ദൈവീക സാന്നിധ്യം നേരില്‍ കാണണം!മലയാളക്കരയിലെ ഭക്തന്മാര്‍ വണ്ടിയില്‍ കയറി ടിക്കറ്റ് എവിടെ വരെ എടുക്കണമെന്നും ആ സ്ഥലമാകുമ്പോള്‍ ഇറങ്ങി മുന്നോട്ട് നടക്കണമെന്നും ദൈവശബ്ദം കേട്ടവരാണ്. വീര്യം പ്രവര്‍ത്തിച്ചവരാണ്. ഇവിടെ നാം ഉണരേണം. വിരലുകള്‍ നമ്മിലേക്ക് തിരിച്ച് കുറവുകള്‍ കണ്ടുണര്‍ന്ന് ക്രിസ്തുവുമായി ജീവിക്കാം. ക്രിസതുവിനായ് ജീവിക്കാം. ക്രിസ്തുവിനായി കഷ്ടം സഹിക്കാം . ക്രിസതുവിന്റെ വരവിനായ് ഒരുങ്ങാം. ആത്മനാഥന്‍ വാനമേഘങ്ങലില്‍ വരും … മണവാട്ടിയായി നമുക്ക് കാത്തു നില്‍ക്കാം.

Sharjah city AG