ജെറുസലേം : മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധസാഹചര്യങ്ങളെയും അനിശ്ചിതാവസ്ഥയെയും തുടർന്ന് ഒലിവ് മലയിൽ നിന്ന് യെരുശലേമിലേക്ക് വർഷംതോറും നടക്കാറുള്ള പരമ്പരാഗത ഓശാന ഞായർ ഘോഷയാത്ര റദ്ദാക്കി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് സഭാ അധികൃതർ അറിയിച്ചു. പതിനായിരക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കാറുള്ള ഈ പ്രധാന ചടങ്ങ് ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഘോഷയാത്രയ്ക്ക് പകരം നഗരത്തിന് വേണ്ടി പ്രത്യേക ‘പ്രാർത്ഥനാ നിമിഷം’ സംഘടിപ്പിക്കാൻ യെരുശലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ആഹ്വാനം ചെയ്തു. സംഘർഷങ്ങൾക്കിടയിൽ സമാധാനത്തിനായുള്ള വിശ്വാസികളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഡംബരപൂർണ്ണമായ ചടങ്ങുകൾക്ക് പകരം ആത്മീയമായ ഒരുമിക്കലിനാണ് ഈ വർഷം പ്രാധാന്യം നൽകുന്നത്.

Comments are closed.