വാഷിങ്ടൺ: ഇറാനിലെ ചബഹാർ തുറമുഖം അടുത്ത പത്ത് വർഷത്തേക്ക് ഏറ്റെടുത്ത് നടത്താനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചതിന് പിന്നാലെ അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ പരിഗണിക്കുന്നവർ ഉപരോധത്തിൻ്റെ അപകട സാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന്
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് വ്യക്തമാക്കിയത്.
“ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് കരാറുമായി മുന്നോട്ടുപോകാനും ഇറാനുമായുള്ള വിദേശ നയങ്ങൾ തുടരാനും ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ട്. അതേസമയം, ഇറാനെതിരെ അമേരിക്കയുടെ ഉപരോധം നിലവിലുണ്ട്. അത് ഞങ്ങൾ തുടരുക തന്നെ ചെയ്യും. ഇറാനുമായി കരാറിൽ ഏർപ്പെടുന്ന ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും ഉപരോധം വരാൻ സാധ്യതയുണ്ട്.” വേദാന്ത് പട്ടേൽ പറഞ്ഞു.
ഇസ്രായേലിനെതിരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞമാസം ഇറാനുമേൽ അമേരിക്ക കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിൻ്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്.
