താൻ ചെയ്ത കുറ്റം വെളിപ്പെടുത്താനും കുറ്റം ചെയ്തെങ്കിൽ ശിക്ഷ നൽകാനും സഭ തയ്യാറാകണം: ഫാ. മാത്യൂസ് വാഴക്കുന്നം
പത്തനംതിട്ട: താൻ ചെയ്ത കുറ്റം എന്താണെന്ന് വെളിപ്പെടുത്താനും കുറ്റംചെയ്തെങ്കിൽ ശിക്ഷ നൽകാനും സഭ തയ്യാറാകണമെന്ന് ഫാ.മാത്യൂസ് വാഴക്കുന്നം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന മെത്രാപ്പൊലീത്തായെ ആക്ഷേപിക്കുന്ന രീതിയിൽ ശബ്ദസന്ദേശം പുറത്തുവിടുകയും ഭദ്രാസനത്തിലെ വൈദികനെതിരേ ചാനൽചർച്ചയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിനാണ് ഫാ. മാത്യൂസ് വാഴക്കുന്നം സഭാനടപടി നേരിടുന്നത്.
ജനുവരി എട്ടുമുതൽ താൻ സഭാസംബന്ധമായ എല്ലാ ചുമതലകളിൽനിന്നും പുറത്താണ്. വിഷയത്തിൽ സഭ നിയോഗിച്ച അന്വേഷണകമ്മിഷനുമുന്നിൽ ഹാജരായി.
മെത്രാപ്പൊലീത്തായോട് ദേഷ്യപ്പെട്ടു എന്നതല്ലാതെ ഒരു കുറ്റവും തന്റെപേരിലില്ലെന്ന് കമ്മിഷൻ പറഞ്ഞു. കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും തുടർനടപടികൾ വൈകിപ്പിക്കുകയാണ്. കാതോലിക്കാബാവയ്ക്ക് വിശദീകരണം നൽകിയിട്ടുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ആക്ഷേപരീതിയിലുള്ള സന്ദേശം പോസ്റ്റുചെയ്ത് ഉടൻ അത് ഡിലീറ്റ് ചെയ്ത് ഖേദം പ്രകടിപ്പിച്ചിരുന്നു. സഭയ്ക്ക് പുറത്തായ സാഹചര്യമാണെന്നും ഫാ.മാത്യൂസ് പറഞ്ഞു.
