ഇറാൻ : യുഎസും ഇസ്രായേലും ഇറാനുമായി പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിനെ ഇറാന്റെ പരാജയമായി കാണരുതെന്ന് മുൻ കിരീടാവകാശി റെസ പഹ്‌ലവി ഇറാൻ ജനതയോട് ആഹ്വാനം ചെയ്തു. മറിച്ച്, നിലവിലെ ഭരണകൂടത്തിന് ചരിത്രപരമായ പ്രഹരമേറ്റതിന്റെയും അത് പതനത്തിലേക്ക് നീങ്ങുന്നതിന്റെയും തെളിവാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബുധനാഴ്ച രാത്രി സാറ്റലൈറ്റ്, റേഡിയോ വഴി ഇറാനിലേക്ക് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പങ്കുവെച്ചത്. യുദ്ധം താൽക്കാലികമായി നിർത്തിവെച്ചതിൽ നിരാശരായ പ്രതിപക്ഷ അവി നുയായികളെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം ചില സുപ്രധാന കാര്യങ്ങൾ ചൂണ്ടിക്കാട്ടി.
ആഴ്ചകളോളം നീണ്ട യുദ്ധത്തിൽ ഇറാന്റെ സൈനിക ശേഷിയും അടിച്ചമർത്തൽ സംവിധാനങ്ങളും വലിയ തോതിൽ തകർക്കപ്പെട്ടുവെന്നും, ആ ബലഹീനത മൂലമാണ് ഭരണകൂടം ഇത്തരമൊരു വെടിനിർത്തലിന് നിർബന്ധിതമായതെന്നും അദ്ദേഹം വാദിച്ചു. “ഇന്ന് നിരാശപ്പെടേണ്ട സമയമല്ല, മറിച്ച് വിജയത്തിലുള്ള വിശ്വാസം കൂടുതൽ ശക്തമാക്കേണ്ട സമയമാണ്” എന്ന് അദ്ദേഹം തന്റെ അനുയായികളെ ഓർമ്മിപ്പിച്ചു. ഈ വിശ്രമവേളയെ ഭരണകൂടത്തിന്റെ അന്തിമ പതനത്തിനായുള്ള തയ്യാറെടുപ്പായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതിന്റെ സൂചനയായാണ് ഈ പ്രസംഗം വിലയിരുത്തപ്പെടുന്നത്.

Comments are closed.