സ്വിറ്റ്സർലൻഡ് : സ്വിറ്റ്സർലന്റിലിരുന്ന് 9000 കിലോമീറ്റർ അകലെ ഹോങ്കോങ്ങിലുള്ള പന്നിയുടെമേൽ ഗവേഷകർ നടത്തിയ ടെലിഓപ്പറേറ്റഡ് മാഗ്നറ്റിക് എൻഡോസ്കോപി സർജറി വിജയകരമായി പൂർത്തിയായി. സൂറിച്ച് സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ് കോങ് എന്നിവിടങ്ങളിലെ ഗവേഷകാരാണ് സർജറി നടത്തിയത്.
ഹോങ്കോങ്ങിലെ ശസ്ത്രക്രിയാ റൂമിലുള്ള ശസ്ത്രക്രിയാ വിദഗ്ധനും 9300 കിലോ മീറ്റർ അകലെയുള്ള റിമോട്ട് സ്പെഷലിസ്റ്റും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സൂറിച്ചിൽ നിന്ന് ഗെയിം കൺട്രോളറിലൂടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ശസ്ത്രക്രിയാമുറിയിലെ ദൃശ്യങ്ങൾ വീഡിയോയിലൂടെ കണ്ട് ഗെയിം കൺട്രോൾ വഴി മറ്റു നടപടികൾ പൂർത്തിയാക്കുകയാണ് സ്വിറ്റ്സർലന്റിൽ നിന്നുള്ള ഡോക്ടർ ചെയ്തത്. വിദൂരസ്ഥലങ്ങളിൽ ശസ്ത്രക്രിയകൾ വിജയകരമായി നടപ്പിലാക്കൽ മനുഷ്യരിലും സാധ്യമാക്കുന്നതിന്റെ മുന്നോടിയാണിതെന്ന് ഗവേഷകർ പറഞ്ഞു. അഡ്വാൻസ്ഡ് ഇന്റലിജൻസ് സിസ്റ്റംസ് എന്ന ജേർണലിൽ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
