വത്തിക്കാൻ : സമാധാനം എന്നത് കേവലം യുദ്ധത്തിന്റെ അഭാവമല്ലെന്നും മറിച്ച് നീതി നടപ്പിലാക്കുന്ന പ്രവൃത്തിയാണെന്നും ഷിക്കാഗോ ആർച്ച്ബിഷപ്പ് കർദിനാൾ ബ്ലേസ് ജെ. കുപിച്ച്. കത്തോലിക്കാ ദൈവശാസ്ത്ര യൂണിയന്റെ ‘സമാധാന നിർമ്മാതാക്കൾ വാഴ്ത്തപ്പെട്ടവർ’ എന്ന അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് യുദ്ധങ്ങൾ ഡിജിറ്റൽ സ്ക്രീനുകളിലൂടെ മാത്രം കാണപ്പെടുമ്പോൾ മനുഷ്യജീവിതങ്ങൾ വെറും ‘ഡാറ്റാ പോയിന്റുകളായി’ മാറുന്നതിനെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി. സമാധാന നിർമ്മാണത്തിനായി ശാന്തത, സർഗാത്മകത, സംവേദനക്ഷമത, കഴിവ് എന്നീ നാല് പ്രധാന ഘടകങ്ങൾ ആവശ്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.
ആധിപത്യത്തിന്റെയും അപമാനത്തിന്റെയും യുക്തിക്ക് പുറത്തുനിന്ന് ചിന്തിക്കാൻ ഒരു ക്രിസ്തുശിഷ്യന് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സമാധാനം എന്നത് എന്ത് വിലകൊടുത്തും നടത്തുന്ന വിട്ടുവീഴ്ചയല്ല, മറിച്ച് സംവാദങ്ങളിലൂടെ രൂപപ്പെടുന്ന നീതിപൂർവമായ ഒരു ധാർമ്മിക പ്രക്രിയയാണ്. യുദ്ധത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ‘നീതിയുക്തമായ യുദ്ധസിദ്ധാന്തങ്ങൾ’ പലപ്പോഴും തെറ്റായ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments are closed.