*യുക്രെയ്ൻ അധിനിവേശത്തെ എതിർത്ത ഓർത്തഡോക്സ് വൈദികൻ കസാഖ്സ്ഥാനിൽ തടവിൽ; കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അനുയായികൾ*
റഷ്യ : റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ പരസ്യമായി എതിർത്ത കസാഖ്സ്ഥാനിലെ സ്വതന്ത്ര ഓർത്തഡോക്സ് വൈദികൻ വ്ലാഡിമിർ യൂര്യേവിച്ച് വൊറോണ്ട്സോവിനെ മയക്കുമരുന്ന് കേസുകൾ ചുമത്തി ജയിലിലടച്ച നടപടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടുന്നു. പൂർണ്ണമായും ഒറ്റപ്പെടുത്തിയുള്ള തടങ്കലിൽ കഴിയുന്ന അദ്ദേഹത്തിന്റെ അപ്പീൽ ഹർജി കഴിഞ്ഞ വെള്ളിയാഴ്ച (മേയ് 8) അൽമാട്ടി സിറ്റി കോടതി പരിഗണിച്ചെങ്കിലും വിധി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 13-നാണ് കസാഖ്സ്ഥാൻ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് മെയ് 23 വരെ തടങ്കൽ കാലാവധി നീട്ടുകയായിരുന്നു.
അറസ്റ്റിലായതു മുതൽ വൊറോണ്ട്സോവിനെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കാണാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം കടുത്ത ആശങ്കയോടെ അറിയിച്ചു. ജയിൽ അധികൃതർ അദ്ദേഹത്തിന്റെ താടി നിർബന്ധപൂർവ്വം ക്ഷൗരം ചെയ്യുകയും, കൈവശമുണ്ടായിരുന്ന ബൈബിളും പ്രാർത്ഥനാ പുസ്തകവും പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ഗാലിം നൂർപീസോവ് വ്യക്തമാക്കി. കടുത്ത രാഷ്ട്രീയ പ്രകോപനത്തിന്റെ ഭാഗമായാണ് വ്യാജ മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ച് വൈദികനെ കുടുക്കിയതെന്നാണ് അനുയായികളുടെ ആക്ഷേപം.

Comments are closed.