വാർത്ത പാ. ഫ്രെഡി കൂർഗ്
കുശാൽനഗർ : കൊടഗു ജില്ലയിലെ കുശാൽനഗറിലെ എജി പ്രാർത്ഥനാ ഹാളിൽ പാസ്റ്റർ സ്റ്റെൻസന്റെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന ആരാധനാ ശുശ്രൂഷയ്ക്കിടെ ചിലർ എത്തി പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെട്ടു. ഇതേ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇടപെട്ട് ശുശ്രൂഷ താൽക്കാലികമായി നിർത്തിവെച്ചു.
ആരാധനയിൽ പങ്കെടുത്ത വിശ്വാസികളിൽ നിന്നുൾപ്പെടെ പോലീസ് വിവരങ്ങൾ ശേഖരിക്കുകയും സംഭവത്തിന്റെ പശ്ചാത്തലം അന്വേഷിക്കുകയും ചെയ്തു. തുടർന്ന് പാസ്റ്റർ സ്റ്റെൻസനെ കുശാൽനഗർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദാംശങ്ങൾ തേടി. ഡി.വൈ.എസ്.പി. സ്ഥലത്തില്ലാതിരുന്നതിനാൽ ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ നിർദേശിച്ചതായാണ് വിവരം.
ചില സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചതെന്നാണ് അറിയുന്നത്. പ്രാർത്ഥനാ ശുശ്രൂഷ തടസ്സപ്പെട്ടത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തുന്നതായി സഭാ പ്രവർത്തകർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൊടഗു ജില്ലയിൽ പ്രാർത്ഥനാലയങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ സംഭവമാണിതെന്ന് ക്രൈസ്തവ സംഘടനാ പ്രതിനിധിയായ പാസ്റ്റർ.ഫ്രെഡി കൂർഗ് ചൂണ്ടിക്കാട്ടി.

Comments are closed.