മേരിലാൻഡ്: മരണത്തിന്റെ നിഴലിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ഈസ്റ്റർ ഞായറാഴ്ച പ്രസംഗപീഠത്തിൽ തിരിച്ചെത്തിയ പാസ്റ്റർ രഷാദ് സിംഗിൾട്ടറിയുടെ സാക്ഷ്യം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മേരിലാൻഡിലെ മൗണ്ട് ഒലിവ് ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്ററും ബാൾട്ടിമോർ ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനുമായ രഷാദിന് കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വെടിയേറ്റത്.
രാത്രി 11 മണിയോടെ വീടിന് പുറത്ത് കാറുകൾ മാറ്റിയിടുന്നതിനിടയിലാണ് പൊന്തക്കാട്ടിൽ നിന്ന് ഒരാൾ തോക്കുമായി പാസ്റ്ററുടെ അടുത്തേക്ക് വന്നത്. “ബഹളം വെക്കരുത്, താക്കോൽ ഇങ്ങു തരൂ” എന്ന് ആവശ്യപ്പെട്ട അക്രമി പാസ്റ്ററുടെ നേരെ 9mm ഗ്ലോക്ക് തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു. വെടിയേറ്റതിന് പിന്നാലെ അക്രമി കാറുമായി കടന്നുകളഞ്ഞു. പരിക്കേറ്റ വിവരം പോലും മറന്ന് മറ്റൊരു വാഹനത്തിൽ പാസ്റ്റർ അക്രമിയെ പിന്തുടർന്നെങ്കിലും, “മതി നിർത്തൂ” എന്ന പരിശുദ്ധാത്മാവിന്റെ സ്വരം കേട്ട് താൻ പിന്തിരിയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വെടിയുണ്ട തറച്ച് പാദത്തിലെ എല്ലിന് ഒടിവ് സംഭവിച്ചെങ്കിലും ഈസ്റ്റർ ദിനത്തിൽ വിശ്രമിക്കാൻ പാസ്റ്റർ തയ്യാറായില്ല. പള്ളിയിലെ സഹായികളുടെ താങ്ങ് നിരസിച്ച് പ്രസംഗപീഠത്തിൽ എഴുന്നേറ്റു നിന്ന് അദ്ദേഹം പ്രഖ്യാപിച്ചു: “സാത്താൻ കരുതിയത് വെടിവെച്ചാൽ എന്നെ തടയാമെന്നാണ്. എന്നാൽ എന്റെ ദൈവം ബുള്ളറ്റ് പ്രൂഫ് ആണ്! നിന്റെ പാസ്റ്റർ മരിച്ചെന്ന ഫോൺ കോളാകാം നീ ഇന്ന് കേൾക്കേണ്ടിയിരുന്നത്. എന്നാൽ ദൈവം എന്നെ കാത്തു!”

Comments are closed.