മോസ്കോ ഡ്രോൺ ആക്രമണം: റഷ്യയുടെ അവകാശവാദം തള്ളി അമേരിക്ക
ക്രെംലിനിനെതിരായ ഡ്രോൺ ആക്രമണത്തിന് ഉത്തരവാദി തങ്ങളാണെന്ന റഷ്യയുടെ അവകാശവാദം തള്ളി അമേരിക്ക. ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ ലക്ഷ്യം വച്ചതെന്ന് പറയപ്പെടുന്ന ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. എന്താണ് സംഭവിച്ചതെന്നതിന്റെ വിശദാംശങ്ങൾ പോലും അറിയില്ലെന്ന് കിർബി ഊന്നിപ്പറഞ്ഞു. “ഇതൊരു പരിഹാസ്യമായ അവകാശവാദമാണ്. അമേരിക്കയല്ല ഇത് ചെയ്തത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല, പക്ഷേ അമേരിക്കയ്ക്ക് അതിൽ ഒരു പങ്കുമില്ലെന്ന് എനിക്ക് ഉറപ്പിക്കാം\’\’ – കിർബി പറഞ്ഞു. യുക്രെയ്നിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യാഴാഴ്ച പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. അമേരിക്കയുടെ നിർദേശപ്രകാരമാണ് യുക്രെയ്ൻ ക്രെംലിനിലെ സിറ്റാഡലിൽ ഡ്രോൺ ആക്രമണം നടത്തിയതെന്നായിരുന്നു പെസ്കോവിന്റെ ആരോപണം. ആക്രമണവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് യുക്രെയ്നും പറഞ്ഞിരുന്നു. അതിർത്തിക്ക് പുറത്ത് ആക്രമണം നടത്താൻ അമേരിക്ക യുക്രെയ്നെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നേതാക്കൾക്കെതിരായ വ്യക്തിഗത ആക്രമണങ്ങളെ അംഗീകരിക്കുന്നില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.