യുഎസ് : അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായ സാഹചര്യത്തിൽ, കടലിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് നാവികർക്കായി പ്രാർത്ഥിക്കണമെന്ന് ‘മിഷൻ ടു സീഫെയറേഴ്സ്’ (MtS) അഭ്യർത്ഥിച്ചു. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതുമുതൽ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഏകദേശം 60,000-ത്തോളം നാവികരാണ് കടലിന്റെ നടുവിൽ കുടുങ്ങിപ്പോയത്. 3,000-ത്തിലധികം കപ്പലുകൾക്ക് ഈ പാതയിലൂടെ സഞ്ചരിക്കാൻ കഴിയാതെ വന്നത് ലോക വ്യാപാരത്തെയും ഈ തൊഴിലാളികളുടെ ജീവിതത്തെയും വലിയ രീതിയിൽ ബാധിച്ചു.
അദൃശ്യരായ ഈ തൊഴിലാളികളുടെ ദുരവസ്ഥ ലോകം തിരിച്ചറിയണമെന്ന് മിഷൻ ടു സീഫെയറേഴ്സ് സെക്രട്ടറി ജനറൽ പീറ്റർ റൗച്ച് തന്റെ പ്രാർത്ഥനാ ഡയറിയിൽ കുറിച്ചു. നമ്മുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിൽ ഇവരുടെ പങ്ക് വളരെ വലുതാണെങ്കിലും, പലപ്പോഴും ഇവരെ ആരും ശ്രദ്ധിക്കാറില്ല. അപകടം നിറഞ്ഞ ഈ സാഹചര്യത്തിൽ അവരെ ഒറ്റപ്പെടുത്തരുത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അപകടങ്ങളിൽ നിന്ന് പെട്ടെന്ന് ഒഴിഞ്ഞുമാറാൻ കഴിയാത്ത ഇവരെ ചേർത്തുനിർത്താനും അവരോടുള്ള കരുതൽ കാണിക്കാനും നമ്മൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Comments are closed.