റിയാദ്: ഇസ്രയേൽ ഇറാനെ തിരിച്ചടിച്ചതോടെ
ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരാൻ തുടങ്ങി. ഇറാൻ അടുത്ത ഘട്ടത്തിൽ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുകയാണെങ്കിൽ ദ്രവീകൃത പ്രകൃതി വാതക മുൾപ്പെടെയുള്ള പെട്രോളിയം വസ്തുക്കളുടെ വില വീണ്ടും വർധിക്കും.
ഇന്ത്യയടക്കം പല രാജ്യങ്ങളും സൗദി അറേബ്യയിൽ നിന്നും, ഇറാഖിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇത്തരമൊരു സാഹചര്യമുണ്ടായാൽ കടുത്ത വിലവർധനവിലേക്ക് കാര്യങ്ങളെത്തും.
ഒമാനും ഇറാനുമിടയിലുള്ള വളരെ നേരിയ കടലിടുക്കാണിത്. ഏറ്റവും വീതി കുറഞ്ഞ ഭാഗങ്ങളിൽ അതിന് കേവലം 40 കിലോമീറ്റർ വീതി മാത്രമാണുള്ളത്. അതിനുള്ളിൽ കപ്പലുകൾക്ക് കടന്നുപോകാൻ രണ്ടുകിലോമീറ്റർ വീതിയുള്ള രണ്ട് ചാനലുകളാണുള്ളത്.
സൗദി അറേബ്യ ദിനംപ്രതി 6.3 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ആണ് ഇതിലെ കയറ്റുമതി ചെയ്യുന്നത്. യുഎഇ, കുവൈത്ത്, ഖത്തർ, ഇറാഖ് എന്നീ രാജ്യങ്ങളും ദശലക്ഷക്കണക്കിന് ക്രൂഡ് ഓയിൽ ഇതിലെ വ്യാപാരം ചെയ്യുന്നുണ്ട്.
ഇതിലെ ഒരു ദിവസം കടന്നുപോകുന്നത് 21 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ്. 2022ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ കച്ചവടം ചെയ്യപ്പെടുന്ന ക്രൂഡ് ഓയിലിന്റെ 21 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.