ബെയ്‌റൂട്ട് : ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തലിന് യു.എസും ഫ്രാന്‍സുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് മുന്നോട്ടുവെച്ച 21 ദിന വെടിനിര്‍ത്തല്‍ ആഹ്വാനം ഇസ്രയേല്‍ നിരസിച്ചു. ലെബനനില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിക്കും എന്ന ഭീതി നിലനില്‍ക്കേ, ബുധനാഴ്ചയാണ് രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഈ സമയംകൊണ്ട് നയതന്ത്ര ചര്‍ച്ചകളിലൂടെ തുറന്ന യുദ്ധം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
യു.എന്‍ പൊതുസഭാ സമ്മേളനത്തിനെത്തിയപ്പോഴാണ് യു.എസ്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ജപ്പാന്‍, സൗദി അറേബ്യ, യു.എ.ഇ., ഖത്തര്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും 21 ദിന വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. എന്നാല്‍ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്നും വിജയം നേടും വരെ സര്‍വശക്തിയും ഉപയോഗിച്ച് ഹിസ്ബുള്ളയ്‌ക്കെതിരേ പോരാടുമെന്നും ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ലെബനനോടു ചേര്‍ന്നുള്ള ഇസ്രയേലിന്റെ വടക്കേ അതിര്‍ത്തിയില്‍ നിന്ന് ഒഴിഞ്ഞുപോയവരെയെല്ലാം സുരക്ഷിതരായി വീടുകളിലെത്തിക്കുക എന്നതും ഏറ്റുമുട്ടലിന്റെ ലക്ഷ്യമാണെന്ന് കാറ്റ്‌സ് വ്യക്തമാക്കി.
