ദോഹ: ഗസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ചക്കായി ഉന്നതതല ഇസ്രയേൽ സംഘം ദോഹയിലെത്തി. കരാർ യാഥാർഥ്യമാകാതെ മടങ്ങരുതെന്ന് സംഘത്തോട് ബന്ദികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20ന് മുമ്പ് വെടിനിർത്തൽ ഉറപ്പെന്ന് അമേരിക്ക അറിയിച്ചു.
ഹമാസ് തിരിച്ചടിയിൽ 4 ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൊസാദ് മേധാവി ഡേവിഡ് ബെർണിയയുടെ നേതൃത്വത്തിലുള്ള ഉന്നതതല ഇസ്രായേൽ സംഘമാണ് ഗസ്സ വെടിനിർത്തൽ ചർച്ചക്കായി ഖത്തർ തലസ്ഥാനമായ ദോഹയിൽ എത്തിയത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻറെ അധ്യക്ഷതയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ സമിതി യോഗമാണ് ദോഹയിലേക്ക് അന്തിമവട്ട ചർച്ചക്കായി സംഘത്തെ അയക്കാൻ തീരുമാനിച്ചത്. മൊസാദ് മേധാവിക്കു പുറമെ ഷിൻ ബെത് സാരഥി, ഇസ്രായേൽ പ്രധാനമന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേശകൻ, സൈനികപ്രതിനിധികൾ എന്നിവരും സംഘത്തിലുണ്ട്.
