വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള തന്റെ പ്രസംഗത്തിൽ പിഴവ് സംഭവിച്ചതാണെന്ന് പ്രമുഖ സുവിശേഷകൻ ഫ്രാങ്ക്ളിൻ ഗ്രഹാം വ്യക്തമാക്കി. ടെക്സാസിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ സംസാരിക്കവേ ട്രംപിനെ വീണ്ടും വിജയിപ്പിക്കാൻ തന്നാലാവുന്നത് എല്ലാം ചെയ്യണമെന്ന് ഗ്രഹാം ആഹ്വാനം ചെയ്തിരുന്നു. എന്നാൽ അമേരിക്കൻ ഭരണഘടനയുടെ 22-ാം ഭേദഗതി പ്രകാരം ഒരാൾക്ക് രണ്ട് തവണ മാത്രമേ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ അനുവാദമുള്ളൂ എന്നതിനാൽ നിലവിൽ രണ്ടാം ഊഴം പൂർത്തിയാക്കുന്ന ട്രംപിന് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമപരമായ തടസ്സമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗ്രഹാമിന്റെ വാക്കുകൾ വലിയ ചർച്ചയായത്.
പ്രസംഗത്തിന് പിന്നാലെ തന്റെ വാക്കുകളിൽ വ്യക്തത വരുത്തി ഗ്രഹാം രംഗത്തെത്തി. ട്രംപിനെയല്ല മറിച്ച് അദ്ദേഹത്തിന്റെ നയങ്ങളെയാണ് വീണ്ടും തിരഞ്ഞെടുക്കേണ്ടത് എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. പ്രസംഗത്തിന്റെ തുടക്കത്തിൽ ‘ട്രംപല്ല, അദ്ദേഹത്തിന്റെ നയങ്ങളാണ് ബാലറ്റിലുള്ളത്’ എന്ന് താൻ സൂചിപ്പിച്ചിരുന്നുവെന്നും പ്രസംഗം അവസാനിപ്പിച്ചപ്പോൾ ആവേശത്തിൽ വാക്ക് മാറിപ്പോയതാണെന്നും അദ്ദേഹം വിശദീകരിച്ചു.

Comments are closed.