നൈജീരിയ : നൈജീരിയയിലെ കച്ചിയ ലോക്കൽ ഗവൺമെന്റ് പരിധിയിൽ പഠനത്തിനായി സ്കൂളിലേക്ക് പോയ ഒരു കൂട്ടം ക്രൈസ്തവ വിദ്യാർഥിനികൾക്ക് നേരെയാണ് അതിക്രൂരമായ ആക്രമണം ഉണ്ടായത്. അക്വാണ്ടോ ഗ്രാമത്തിൽ നിന്നും യാത്ര തിരിച്ച് പത്ത് മിനിറ്റിനുള്ളിൽ തന്നെ തോക്കുധാരികളായ അക്രമികൾ വാഹനം തടയുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച ഡ്രൈവർക്ക് നേരെ അക്രമികൾ വെടിയുതിർത്തതോടെ വാഹനം നിർത്തേണ്ടി വന്നു. വിദ്യാർഥിനികളെയും ഡ്രൈവറെയും അക്രമികൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിനിടയിൽ, പ്യൂരിറ്റി ബബാംഗിഡ എന്ന വിദ്യാർഥിനി വെടിയേറ്റു കൊല്ലപ്പെട്ടു. ഈ കുഞ്ഞുങ്ങളുടെ അവസ്ഥ വല്ലാത്തൊരു സങ്കടമുണ്ടാക്കുന്ന കാര്യമല്ലേ?
വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് 15 വിദ്യാർഥികൾ അക്രമികളിൽ നിന്നും ചാടി രക്ഷപെടുകയും മണിക്കൂറുകളോളം കാട്ടിലൂടെ നടന്ന് അടുത്തുള്ള ഗ്രാമങ്ങളിൽ അഭയം തേടുകയും ചെയ്തു. അക്വാണ്ടോ-കച്ചിയ പാതയിൽ ഈ വർഷം ജനുവരി മുതൽ നടക്കുന്ന ഏഴാമത്തെ അക്രമമാണിതെങ്കിലും, സ്കൂൾ കുട്ടികളെ ലക്ഷ്യം വെച്ച് ഇത്തരമൊരു ആക്രമണം നടക്കുന്നത് ഇതാദ്യമാണ്. മുൻ വർഷങ്ങളിലും നൈജീരിയയിൽ നൂറുകണക്കിന് വിദ്യാർഥികൾ സമാനമായ രീതിയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ചരിത്രമുണ്ട്. ഇത്തരം ക്രൂരതകൾക്ക് അറുതിവരാൻ ഇനിയും എത്രകാലം കാത്തിരിക്കേണ്ടി വരും എന്നത് ലോകത്തിന് മുന്നിലുള്ള വലിയൊരു ചോദ്യചിഹ്നമല്ലേ?

Comments are closed.