Ultimate magazine theme for WordPress.

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം: നിര്‍ണായക തീരുമാനമെടുത്ത് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ തരംഗം തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. ചില സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ കുറവാണ്. അതിനാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടത്തില്‍ അമിത ആത്മവിശ്വാസം വേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബംഗാള്‍, യുപി, ഛത്തിസ്ഗഡ് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല.

\’കൊവിഡ് രോഗബാധ കൂടുതല്‍ ഉള്ള സംസ്ഥാനങ്ങള്‍ ആവശ്യമുള്ള മേഖലകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിക്കണം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ ശ്രമിക്കണം. വാക്‌സിന്‍ ഉപയോഗം കൃത്യമായിരിക്കണം ചെറിയ നഗരങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണം, പ്രധാനമന്ത്രി പറഞ്ഞു\’. രാജ്യത്ത് വീണ്ടും കൊവിഡ് തരംഗമെന്ന ആശങ്ക ശക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 24 മണിക്കൂറിനിടെ ഇരുപത്തിയെണ്ണായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 28903 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തി നാലായിരമായി. രണ്ടര മാസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കൊവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ രാജ്യത്ത് 188 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കാണ് ഇത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. പ്രതിദിനം പതിനായിരം കേസുകള്‍ രേഖപ്പെടുത്തിയിരുന്നിടത്ത് കാല്‍ ലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ 80%ത്തോളം കേസുകളുമുള്ളത്.

Sharjah city AG

Comments are closed.