ഇംഫാൽ: മണിപ്പൂരിൽ ആരംഭിച്ച സംഘർഷത്തെ തുടർന്ന്
ക്രമസമാധാന പാലനത്തിനായി സംസ്ഥാനത്ത് ഉടനീളം സിആർപിഎഫിനെ വിനിയോഗിച്ചിരിക്കുകയാണ്. ഇംഫാലിൽ ഏർപ്പെടുത്തിയ കർഫ്യൂ ഇപ്പോഴും തുടരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനശ്ചിതകാല അവധി നൽകിയിട്ടുണ്ട്. ഔദോഗീക കണക്കുകൾ പ്രകാരം സംഘർഷത്തിൽ ഇതുവരെ ഏഴ് പേർ കൊല്ലപ്പെട്ടു.
സുരക്ഷയുടെ ഭാഗമായി പലയിടത്തും ഇന്റെർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.അതേസമയം, വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ശക്തമായതിന് പിന്നാലെ മണിപ്പുരിന്റെ അധിക ചുമതല വഹിക്കുന്ന അസം ഗവർണർ ഇംഫാൽ വിട്ട് ഗുവാഹത്തിയിലേക്ക് പോയതായി റിപ്പോർട്ടുണ്ട്. ഇംഫാലിൽ രാജ്ഭവന് നേരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ മണിപ്പൂർ വിട്ടത്. എന്നാൽ രാജ്ഭവൻ വൃത്തങ്ങൾ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവിനെയും ഡി.ജി.പി.യെയും നീക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങിയത്. നേരത്തെ, ചൊവ്വാഴ്ചരാത്രി വിദ്യാർഥിപ്രതിനിധികൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി രാജ്ഭവൻ അറിയിച്ചു. വിദ്യാർഥികളുടെയും ജനങ്ങളുടെയും താത്പര്യം മുൻനിർത്തി ഉചിതനടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പുനൽകിയെങ്കിലും സംസ്ഥാനത്ത് സംഘർഷഭീതി ഇപ്പോഴും തുടരുകയാണ്.
