സിയോൾ : ദക്ഷിണ കൊറിയയിലെ ക്രൈസ്തവ സഭകളെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന പുതിയ സർവ്വേ പ്രകാരം, പള്ളിയിൽ പോകുന്ന അഞ്ചിൽ ഒരാൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മന്ത്രവാദികളെയോ ജ്യോതിഷികളെയോ സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്നു. ഭാഗ്യം പരീക്ഷിക്കാനും ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാനുമായി തകിടുകളും മറ്റ് മന്ത്രവാദ രീതികളും ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് നാലിൽ ഒരാൾ വിശ്വസിക്കുന്നു. കൊറിയൻ സംസ്കാരത്തിൽ പണ്ട് മുതലേ നിലനിന്നിരുന്ന ‘ഷാമനിസം’ ഇപ്പോൾ ക്രിസ്തീയ വിശ്വാസത്തിലേക്ക് അലിഞ്ഞുചേരുന്നതിനെ സഭാ നേതാക്കൾ അതീവ ആശങ്കയോടെയാണ് കാണുന്നത്. സത്യവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള ഈ അതിർവരമ്പ് മായുന്നത് വല്ലാത്തൊരു അപകടമല്ലേ? നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ!
യൂട്യൂബ്, സോഷ്യൽ മീഡിയ, എഐ അധിഷ്ഠിത ഉള്ളടക്കങ്ങൾ എന്നിവയിലൂടെ ജ്യോതിഷവും മന്ത്രവാദവും വെറുമൊരു വിനോദമായി യുവാക്കൾക്കിടയിൽ പ്രചരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. പണ്ട് കാലത്ത് ജ്യോതിഷിയെ കാണുന്നത് നാണക്കേടായി കരുതിയിരുന്നെങ്കിൽ, ഇന്നത്തെ തലമുറ ഇതിനെ വെറുമൊരു ‘ഫൺ’ ആയിട്ടാണ് കാണുന്നത്. എന്നാൽ വിനോദമായി തുടങ്ങുന്ന ഈ ശീലങ്ങൾ പതുക്കെ ഒരുതരം അടിമത്തമായി മാറുമെന്നും ബൈബിൾ അധിഷ്ഠിതമായ വിശ്വാസത്തെ ഇത് ദുർബലപ്പെടുത്തുമെന്നും പണ്ഡിതന്മാർ മുന്നറിയിപ്പ് നൽകുന്നു.

Comments are closed.