ചിക്കബള്ളാപുര: സിവിൽ കേസിൽ തനിക്ക് അനുകൂലമായ വിധി ലഭിക്കണമെന്ന ലക്ഷ്യത്തോടെ വനിതാ ജഡ്ജിയുടെ കസേരയിൽ മന്ത്രവാദം നടത്തിയെന്ന ആരോപണത്തിൽ 65 വയസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ചിക്കബള്ളാപുര ജില്ലാ കോടതിയിലാണ് സംഭവം.
ചിക്കബള്ളാപുര നഗരത്തിലെ വലസണ്ണ വീഥി സ്വദേശിനിയായ മഞ്ജുള എന്ന സ്ത്രീ, ഒന്നാം അഡീഷണൽ സീനിയർ സിവിൽ ജഡ്ജിയും ജെഎംഎഫ്‌സി കോടതിയുമായുള്ള ജഡ്ജിയുടെ ഡയാസ് കസേരയിൽ മന്ത്രവാദത്തിന്റെ ഭാഗമായി വെളുത്ത കടുക് വിതറിയതായി ആരോപണമുണ്ട്. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കോടതി സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കോടതി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നേത്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിക്കബള്ളാപുര സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കർണാടക ദുഷ്പ്രവണതകളും വാമാചാരവും അമാനുഷിക പ്രവർത്തനങ്ങളും നിരോധിക്കുന്ന നിയമം-2017 പ്രകാരമാണ് മഞ്ജുളക്കെതിരെ കേസ് ചുമത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വാർത്ത:പാ ഫ്രെഡി കൂർഗ്

Comments are closed.