സുഡാൻ : സുഡാനിൽ ക്രിസ്ത്യാനിയായതിൻ്റെ പേരിൽ ഒരു മെഡിക്കൽ ഡോക്ടറെ സുരക്ഷാ ഉദ്യോഗസ്ഥർ തടങ്കലിൽ ആക്കി. ബ്ലൂ നൈൽ സംസ്ഥാന തലസ്ഥാനമായ അദ്-ഡമാസിനിലാണ് സംഭവം. ഡോ. യാക്കൂബ് ജിബ്രിൽ ഗ്ലാഡ്മീയെ ആണ് ഔദ്യോഗിക രേഖകളിൽ മതം വെളിപ്പെടുത്തിയതിൻ്റെ പേരിൽ തടങ്കലിൽ വെച്ചത്.
ഡിസംബർ 7 ഞായറാഴ്ച ഒരു ബന്ധുവിനുവേണ്ടി ദേശീയ നമ്പർ ലഭിക്കാൻ സംസ്ഥാന സിവിൽ രജിസ്ട്രേഷൻ ഓഫീസിൽ പോയപ്പോഴാണ് സംഭവം. യാക്കൂബിന്റെ ഐഡിയിൽ ക്രിസ്ത്യാനി എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി സെൽ ഉദ്യോഗസ്ഥൻ അദ്ദേഹം ക്രിസ്ത്യാനിയായി തുടരുന്നതിനെക്കുറിച്ച് ചോദ്യം ചെയ്തു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച ആളല്ല താനെന്നും പണ്ടുമുതലേ ക്രിസ്ത്യാനിയാണെന്നും അദ്ദേഹം മറുപടി നൽകി. ഇതിൽ രോഷം പൂണ്ട ഉദ്യോഗസ്ഥൻ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് സെക്യൂരിറ്റി സെല്ലിൽ മൂന്ന് ദിവസത്തേക്ക് തടവിലാക്കുകയും ചെയ്തു. ഡിസംബർ 10 ബുധനാഴ്ച വൈകുന്നേരം യാക്കൂബിനെ മോചിപ്പിച്ചു. സെനർ സംസ്ഥാനത്ത് ഡോക്ടറായി ജോലി ചെയ്തിരുന്ന യാക്കൂബ്, സൗദി അറേബ്യയിൽ സേവനമനുഷ്ഠിച്ച ശേഷം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞ മാസമാണ് സുഡാനിൽ തിരിച്ചെത്തിയത്.

Comments are closed.