ന്യൂയോർക്ക്: റവ .ഡോ . സി. വി. ആൻഡ്രൂസ്, പാസ്റ്റർ മത്തായി സാംകുട്ടി, റവ. ഡോ. ഷിബു തോമസ് അറ്റ്ലാന്റാ, പാസ്റ്റർ എബി ജേക്കബ് ഹ്യൂസ്റ്റൺ, പാസ്റ്റർ ജോൺസൻ സഖറിയാ, റോയി മേപ്രാൽ, സൂസൻ ബി ജോൺ, ഏലിയാമ്മ ലൂക്കോസ്, റീന സാമുവേൽ എന്നിവർക്ക് ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ ) ഇന്റർനാഷണൽ ഫെല്ലോഷിപ്പിൻെറ 2025 -ലെ അവാർഡുകൾ ലഭിച്ചു. പ്രസിഡന്റ് പാസ്റ്റർ മാത്യു കെ . ഫിലിപ് അദ്ധ്യക്ഷനായുള്ള കമ്മറ്റിയാണ് നോർത്ത് അമേരിക്കൻ ദൈവസഭകളിൽ നിന്നും വിവിധ നിലകളിൽ ക്രൈസ്തവ സാഹിത്യ രംഗത്ത് സംഭാവനകൾ നൽകിയവരെ അവാർഡിനായി തിരഞ്ഞെടുത്തത്.
റവ .ഡോ. സി. വി. ആൻഡ്രൂസ് അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും പേട്രൺ പാസ്റ്ററുമാണ്. ഇദ്ദേഹം നടത്തുന്ന എവെരി ഹോം ബൈബിൾസ്കൂൾ ഓൺലൈൻ ബൈബിൾ കമെന്ററി, വിവിധ മാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവർക്കായി നടത്തുന്ന പഠന ക്ളാസുകളും പരിഗണിച്ചാണ് അവാർഡ്.
എന്റെ യേശു എനിക്ക് നല്ലവൻ, കാൽവറി യിൽ കാണും സ്നേഹം അത്ഭുതം തുടങ്ങി 160 ൽ പരം ഗാനങ്ങളുടെ രചയിതാവാണ് പാസ്റ്റർ മത്തായി സാംകുട്ടി. എൺപത്തി എട്ടാമത്തെ വയസിലും പുതിയ ഗാനങ്ങൾ രചിച്ചുകൊണ്ടിരിക്കുന്നു . മലയാള ക്രൈസ്തവ ലോകത്തിന് നൽകിയ സംഭാവനയുടെ അംഗീകാരമാണ് അവാർഡ് .
അറ്റ്ലാന്റാ കാൽവറി അസംബ്ളി ചർച്ച് ഓഫ്ഗോഡ് സഭയുടെ ശുശ്രുഷകനും പ്രഭാഷകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമാണ് റവ. ഡോ . ഷിബു തോമസ്. The panoramic view of Bible എന്ന ഗ്രന്ഥമാണ് അവാർഡ് നേടിക്കൊടുത്തത്.
മൂന്ന് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള എബി ഫിലോസഫിയിൽ Phd ചെയ്യുന്നുണ്ട്. ക്രിസ്ത്യൻ അപ്പോളജിറ്റിക്സ് പഠനത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഇദ്ദേഹം രചിച്ച Who is wise enough to understand this? എന്ന പുസ്തകമാണ് അവാർഡിന് അർഹമായത്.
പല പതിറ്റാണ്ടുകളായി അമേരിക്കയിൽ സഭാ ശുശ്രുഷയിലും മറ്റു നേതൃത്വ നിരയിലും സേവനം ചെയ്തിട്ടുള്ള പാസ്റ്റർ ജോൺസൻ സഖറിയാ അമേരിക്കയിലെ മിക്ക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. മലയാള ഭാഷയും ശബ്ദങ്ങളും പ്രാസവും ഒന്നിച്ചു കൈകാര്യം ചെയ്യുവാൻ കഴിവുള്ള എഴുത്തുകാർ അധികമില്ല. ദീർഘ കാലങ്ങളിലായി താൻ ചെയ്തിട്ടുള്ള സാഹിത്യ സംഭാവനകളുടെ അംഗീകാരമാണ് അവാർഡ്.
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി കേരളത്തിലെ മിക്കവാറും എല്ലാ ക്രൈസ്ത മാധ്യമങ്ങളിലും ബ്രദർ റോയി മേപ്രാൽ ലേഖനങ്ങൾ, കഥകൾ, കാർട്ടൂണുകൾ എന്നിവ എഴുതാറുണ്ട് . റോബർട്ട് എഫ് കുക്ക് ആത്മകഥ മലയാളം പരിഭാഷ ശ്രദ്ധേയമായിരുന്നു. കാലികമായ വിഷയങ്ങളെ ആധാരമാക്കി സുവിശേഷ സാഹിത്യ മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകളെ പരിഗണിച്ചാണ് അവാർഡ്.
അഞ്ഞുറിലധികം പാട്ടുകളും നൂറോളം കവിതകളും നാലു പുസ്തകങ്ങളും എഴുതിയിട്ടുള്ള സൂസൻ ബി ജോൺ പെന്തക്കോസ്തു എഴുത്തുകാരുടെ ഇടയിൽ സുപരിചിതയാണ് . വിവിധ പെന്തക്കോസ്തു കോൺഫെറൻസുകളിൽ തീം സോങ് എഴുതിയിട്ടുണ്ട് . അനവധി സിഡികളും ഓഡിയോ വിഷ്വൽ ഗാനങ്ങളും റിലീസ് ചെയ്തതിന്റെ അംഗീകാരമാണ് അവാർഡ് .
നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഏലിയാമ്മ ലൂക്കോസ് കേരള എക്സ്പ്രസ്സ്, ജ്യോതിമാർഗം തുടങ്ങി അനേകം പ്രസിദ്ധീകരങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്. ഒരു നല്ല സംഘാടകയും പ്രഭാഷകയുമാണ്. വിശുദ്ധ ബൈബിളിലെ വനിതകൾ എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്
യുവജങ്ങളുടെ ഇടയിൽ നിന്നും വളർന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ സംഘടനയുടെ മുഖപത്രമായ ഗോസ്പൽ എക്കോസിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനം റീന സാമുവേലിന് അംഗീകാരം നേടിക്കൊടുത്തു .കുട്ടികൾക്കായി നിരവധി കഥകളും കവിതകളും എഴുതിയിട്ടുണ്ട്.
ജൂലൈ 10 മുതൽ ന്യുയോർക്കിൽ നടക്കുന്ന ഇരുപത്തിയെട്ടാമത് കോൺഫ്രൻസിലെ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും പ്രത്യേക സമ്മളനത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

Comments are closed.