ബസ്തർ : പ്രാർത്ഥനയും വഴിപാടുകളുമൊന്നും കേട്ടില്ലെങ്കിൽ ദൈവങ്ങളെ ശിക്ഷിക്കാൻ ഛത്തീസ്ഗഡിലെ ഗോത്രവർഗ ആധിപത്യമുള്ള ബസ്തർ പ്രദേശത്ത് കോടതി.
വർഷത്തിൽ ഒരിക്കലാണ് ഇവിടുത്തെ ജനം യോഗം ചേരുന്നത്. ഭദോ യാത്രാ ഉത്സവത്തിന്റെ ഭാഗമായാണ് ഈ യോഗം. യോഗത്തിൽ വക്കീലും സാക്ഷിയുമെല്ലാം ഉണ്ടാകും. തങ്ങളുടെ പ്രാർത്ഥന കേൾക്കാത്ത ദൈവങ്ങളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യും.
ഭംഗാരം ക്ഷേത്രത്തിലാണ് ഈ വിചാരണ നടക്കുന്നത്. തങ്ങളുടെ പ്രാർത്ഥന കേൾക്കാത്ത ദൈവങ്ങളെയാണ് ഇവിടെ വിചാരണ ചെയ്യുന്നത്. ഗ്രാമത്തലവനാവും വക്കീൽ സ്ഥാനം വഹിക്കുക. മൃഗങ്ങളെയും പക്ഷികളെയും സാക്ഷികളായി പരിഗണിക്കും. ഗ്രാമത്തിലുണ്ടാവുന്ന അനിഷ്ട സംഭവങ്ങൾ ദൈവങ്ങൾ കേൾക്കാത്ത പ്രാർത്ഥനകളായി പരിഗണിക്കും. പകർച്ച വ്യാധികൾ, പ്രകൃതി ദുരന്തകൾ ഉൾപ്പടെ ഇതിൽപെടും.
ജനങ്ങളുടെ പ്രാർത്ഥന കേൾക്കാത്ത ദൈവങ്ങളുടെ വിഗ്രഹങ്ങൾ ക്ഷേത്രത്തിന് പുറത്താക്കും. മരച്ചുവടുകളിലോ അല്ലെങ്കിൽ ക്ഷേത്രത്തിന്റെ പിൻഭാഗത്തോ ആയി അവ കൂട്ടിയിടും. ആഭരണങ്ങൾ ഒന്നും അഴിക്കാതെയാവും ഇവ ഉപേക്ഷിക്കുക, എന്നിരുന്നാലും ഈ ആഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകാന്‍ ആരും മുതിരില്ല. ശിക്ഷയിൽ ഇരിക്കുന്ന ദൈവങ്ങൾക്ക് തിരികെ വരാനും അവസരമുണ്ട്. അതിനായി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മാറ്റിയാൽ മതിയാവും. അങ്ങനെ വന്നാൽ വീണ്ടും വിഗ്രഹങ്ങൾ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുവരും.
