കൊച്ചി : മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്ന വ്യാജേന പണം തട്ടുന്ന സംഘം സംസ്ഥാനത്ത് വല വീശിയിട്ടുണ്ടെന്ന് പോലീസ് മുന്നറിയിപ്പ്. .
വാട്സ്ആപ്പ് കോളിലൂടെയാണ് സംഘം തട്ടിപ്പിനിരയാക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മയക്കുമരുന്നുമായി കുട്ടിയെ പിടികൂടിയെന്നും ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറയുന്ന ഉദ്യോഗസ്ഥർ കേസ് ഒഴിവാക്കി നൽകാനായി പണം ആവശ്യപ്പെടുകയാണ് ചെയ്യുക. 50,000 രൂപ മുതൽ മുകളിലേക്കാണ് ഇവർ ആവശ്യപ്പെടുന്നത്. ഫോൺ കോൾ വിശ്വസിച്ച് കുട്ടിയെ വിട്ടുകിട്ടാനായി പണം നൽകാൻ രക്ഷിതാക്കൾ നിർബന്ധിതരാക്കപ്പെടും. പണം കൈമാറി കഴിഞ്ഞാൽ മാത്രമേ തട്ടിപ്പിനിരയായ വിവരം മനസിലാകൂവെന്നും പോലീസ് പറയുന്നു.
ഇത്തരത്തിൽ തട്ടിപ്പിനിരയായാൽ ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണ്. ഉടൻ തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം മെന്നാണ് കേരള പോലീസിന്‍റെ മുന്നറിയിപ്പ്
കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ നിരവധി പരാതികൾ റിപ്പോർട്ട് ചെയ്തിരുന്നു. പാഴ്സലിന്‍റെ പേരിൽ പ്രമുഖ കൊറിയർ കമ്പനിയിൽ നിന്നെന്നു വിശ്വസിപ്പിച്ച് വീഡിയോ കോളിലൂടെയാണ് പല ആളുകളെയും തട്ടിപ്പിന് ഇരയാക്കിയത്. നിങ്ങളുടെ വിലാസത്തിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകളോ വ്യാജ രേഖകളോ കൊറിയർ ആയി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്.
