രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം
ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നത്
ന്യൂഡൽഹി : ജൂണ്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം. വിദേശത്ത് നിന്ന് പഞ്ചസാര വാങ്ങാന്‍ വ്യാപാരികള്‍ അനുമതി തേടണമെന്നാണ് നിര്‍ദേശം. ആഭ്യന്തര വിലക്കയറ്റം തടയുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം. അസംസ്‌കൃതമോ ശുദ്ധീകരിച്ചതോ ആയ എല്ലാത്തരം പഞ്ചസാര കയറ്റുമതിക്കും ഈ വിലക്ക് ബാധകമാണ്. വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നത്. 100 ലക്ഷം മെട്രിക് ടണ്‍ എന്ന പരിധിയാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ മറ്റ് നടപടികളും സ്വീകരിച്ചിട്ടുണ്ട്.
