സൊകോട്ട തെരുവില്‍ കലാപം ; ക്രൈസ്തവര്‍ ഭീതിയില്‍
വിശ്വാസികള്‍ സംയമനം പാലിക്കാൻ ക്രൈസ്തവ നേതാക്കളുടെ ആഹ്വാനം
അബൂജ: നൈജീരിയയിൽ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നു ആവശ്യപ്പെട്ട് മുസ്ലിം തീവ്രവാദികൾ ക്രിസ്ത്യൻ ദേവാലയങ്ങൾ ആക്രമിച്ചു. പ്രതിഷേധക്കാർ വടക്കൻ നൈജീരിയയിലെ മൂന്ന് പള്ളികളും മറ്റ് ക്രിസ്ത്യൻ ഉടമസ്ഥതയിലുള്ള സ്റ്റോറുകളും ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഹോളി ഫാമിലി കാത്തലിക് കത്തീഡ്രൽ, സെന്റ് കെവിൻസ് കാത്തലിക് ചർച്ച്, ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ എന്നീ മൂന്ന് ചർച്ചുകളാണ് പ്രതിഷേധക്കാർ തകർത്തത്. മുസ്ലീം ഭൂരിപക്ഷമുള്ള വടക്കൻ നൈജീരിയയിലെ സോകോട്ടോയിലാണ് ഈ ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്നത്.
വ്യാഴാഴ്ചയാണ് ഷെഹു ഷാഗിരി കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ദെബോറ യാക്കുബിനെ മുസ്ലിം സഹപാഠികൾ കല്ലെറിഞ്ഞുകൊന്നു മൃതശരീരം അഗ്നിക്കിരയാക്കിയത്. വാട്സാപ്പ് ഗ്രൂപ്പില്‍ \’യേശു ക്രിസ്തു ഏറ്റവും മഹത്വമുള്ളവനാണ്, എന്റെ പരീക്ഷകള്‍ പാസാകുവാന്‍ അവന്‍ എന്നെ സഹായിച്ചു” എന്ന വോയിസ് മെസേജ് പോസ്റ്റ് ചെയ്തതിനാണ് വര്‍ഗ്ഗീയവാദികളായ സഹപാഠികള്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് മുസ്ലീം പുരുഷന്മാരെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ചാണ് അക്രമം. ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള ഒരു പുതിയ ആശുപത്രിയുടെ ജനാലകളും ബസുകളും സ്റ്റോറുകളും നശിപ്പിച്ചതായും സോകോടോ ക്രൈസ്തവ നേതാക്കൾ റിപ്പോർട്ട് ചെയ്തു. കലാപം ആരംഭിച്ചതിനെത്തുടർന്ന് ഗവർണർ അമിനു വസീരി തമ്പുവൽ സോകോട്ടോയിൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി.
സോകോട്ടോയുടെ സുൽത്താന്റെ വീടിന് പുറത്ത് നടന്ന പ്രതിഷേധങ്ങൾ തടയാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, പ്രദേശത്തെ ക്രിസ്ത്യൻ സ്റ്റോറുകൾ റെയ്ഡ് ചെയ്യാനുള്ള പ്രതിഷേധക്കാരുടെ ശ്രമങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സൊകോട്ടോയിലെ നിവാസികൾ പ്രാർത്ഥന അഭ്യർത്ഥിക്കുകയും ECWA യുടെയും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെയും സഭാ നേതാക്കൾ സർക്കാരിൽ നിന്ന് നീതി ആവശ്യപ്പെടുകയും ചെയ്തു. നൈജീരിയയിലെ ക്രിസ്ത്യൻ അസ്സോസിയേഷനിലെ പ്രമുഖ നേതാവായ റവറന്റ് ജോസഫ് ദാരമോള അക്രമത്തോട് പ്രതികരിച്ചു, “മുൻകാലങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് ഉയരുന്നതിൽ സുരക്ഷാ ഏജൻസികളുടെയും സർക്കാരിന്റെയും പരാജയമാണ് തീവ്രവാദികൾക്കും കൊള്ളക്കാർക്കും ജന്മം നൽകിയത്. ഭരണകൂടം പരാജയപ്പെടുന്നിടത്തോളം കാലം ഈ ജനസമൂഹം ഒരു കൊലക്കളമായി തുടരും\” അദ്ദേഹം പറഞ്ഞു.
