യുഎസ് : യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും തുളസി ഗബ്ബാർഡ് (Tulsi Gabbard) രാജിവെച്ചു. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ക്യാബിനറ്റ് പദവിയിൽ നിന്നും രാജിവെക്കുന്ന നാലാമത്തെ ഉന്നത ഉദ്യോഗസ്ഥയാണ് മുൻ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗവും യുദ്ധവിരുദ്ധ നിലപാടുകാരിയുമായ തുളസി ഗബ്ബാർഡ്. 2026 ജൂൺ 30-ഓടെ തന്റെ രാജി പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിക്കൊണ്ട് അവർ എക്സ് പ്ലാറ്റ്ഫോമിൽ രാജിപ്പത്രം പരസ്യപ്പെടുത്തുകയായിരുന്നു. ത
കുടുംബപരമായ കാരണങ്ങളാണ് ഔദ്യോഗികമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ സമീപകാല ഇറാൻ അധിനിവേശ നയങ്ങളോടുള്ള തുളസിയുടെ വിയോജിപ്പാണ് രാജിയുടെ യഥാർത്ഥ കാരണമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 28-ന് ഇസ്രായേലിനൊപ്പം ചേർന്ന് യുഎസ് ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്ന് ട്രംപ് ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നത രൂപപ്പെട്ടിരുന്നു. ഇതേ തുടർന്ന് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റ് കഴിഞ്ഞ മാർച്ചിൽ രാജിവെച്ചിരുന്നു. വിദേശ യുദ്ധങ്ങളിൽ യുഎസ് ഇടപെടുന്നതിനെ കടുത്ത ഭാഷയിൽ എതിർത്തിരുന്ന തുളസി ഗബ്ബാർഡ്, ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും തകർക്കപ്പെട്ടതായും അവർക്ക് ഇപ്പോൾ യുഎസിന് നേരെ ഭീഷണിയുയർത്താൻ ശേഷിയില്ലെന്നും സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇത് ഇറാന്റെ ഭാഗത്തുനിന്നും അടിയന്തിര ഭീഷണിയുണ്ടെന്ന് വാദിച്ച ട്രംപിന്റെ നിലപാടുകൾക്ക് വിരുദ്ധമായിരുന്നു.

Comments are closed.