യുക്രൈൻ : യുക്രെയ്നിൽ നിന്ന് വരുന്നത് അതീവ വേദനാജനകമായ
പുതിയ വാർത്തയാണ്. വ്യാഴാഴ്ച പുലർച്ചെ റഷ്യ നടത്തിയ വമ്പൻ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരു 12 വയസ്സുകാരൻ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. ഈ വർഷം യുക്രെയ്ൻ നേരിടുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ 700-ഓളം ഡ്രോണുകളും മിസൈലുകളുമാണ് റഷ്യ വർഷിച്ചത്. കീവിൽ മാത്രം 18 നില കെട്ടിടത്തിന് മുകളിൽ ഡ്രോൺ ഇടിച്ചുകയറി വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഒഡേസയിൽ ഒൻപത് പേരും ദിനിപ്രോയിൽ രണ്ട് പേരും കൊല്ലപ്പെട്ടു. തുറമുഖങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
യുക്രെയ്ൻ വ്യോമസേന 636 ഡ്രോണുകളും 31 മിസൈലുകളും വെടിവെച്ചിട്ടെങ്കിലും, ചിലത് ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചു. റഷ്യൻ സൈന്യം സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് തുടരുന്നതിനെതിരെ ലോകരാജ്യങ്ങൾ ഉടൻ ഇടപെടണമെന്നും ഉപരോധങ്ങൾ കടുപ്പിക്കണമെന്നും പ്രസിഡന്റ് സെലെൻസ്കി ആവശ്യപ്പെട്ടു. യുക്രെയ്നുള്ള സഹായം വൈകിപ്പിക്കുന്നത് അനെത്തിക്കൽ ആണെന്ന് വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയും വ്യക്തമാക്കി.

Comments are closed.