ഉടുപ്പി: ജില്ലയിൽ മാർച്ച് 20 മുതൽ 22 വരെ നടക്കാനിരിക്കുന്ന ക്രൈസ്തവരുടെ “സമാധാന മഹോത്സവം” പരിപാടിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം നടത്തിയ 38 ഹിന്ദു ജാഗരണ വേദിക പ്രവർത്തകരെതിരെ കേസ് രജിസ്റ്റർ ചെയ്തു. തമിഴ്നാട്ടിലെ പ്രസംഗകൻ മോഹൻ സി. ലാസറസിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടി അനുവദിക്കരുതെന്നും, അനുവദിച്ചാൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും ഹിന്ദു ജാഗരണ വേദിക നേതാവ് ശ്രീകാന്ത് ഷെട്ടി പത്രസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനുമുമ്പ് ഹൈക്കോടതി പരിപാടിക്ക് അനുമതി നൽകിയിരുന്നെങ്കിലും, പ്രതിഷേധം നടത്തിയ ശ്രീകാന്ത് ഷെട്ടിയെയും മറ്റു പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു.
ക്രൈസ്തവർ സമാധാന പ്രിയരാണ്, രാജ്യത്തിനായി പ്രാർത്ഥിക്കുന്നവരാണ് എന്നും ക്രൈസ്തവ സംഘടനാ നേതാക്കൾ വ്യക്തമാക്കി. ഇത്തരം പ്രാർത്ഥനാ യോഗങ്ങളിൽ വിവിധ മതസ്ഥരും പങ്കെടുക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മോഹൻ സി. ലാസറസ് കർണാടകയിലെ പല ഭാഗങ്ങളിലും വർഷങ്ങളായി ഇത്തരം പരിപാടികൾ സംഘടിപ്പിച്ചു വരുന്നതായും, എല്ലായിടത്തും വലിയ ജനപങ്കാളിത്തം ഉണ്ടാകാറുണ്ടെന്നും അറിയിച്ചു.
പരിപാടി തടസ്സമില്ലാതെ നടത്താൻ സുരക്ഷ ഉറപ്പാക്കിയ ഉടുപ്പി ജില്ലാ പൊലീസ് മേധാവികൾക്കും, പരിപാടിക്ക് അനുമതി നൽകിയ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ, ആഭ്യന്തര മന്ത്രിയായ ഡോ. ജി. പരമേശ്വർ, നിയമസഭാ കൗൺസിൽ അംഗമായ ഐവൻ ഡിസൂസ എന്നിവർക്കും കർണാടക ക്രൈസ്തവ സംഘടനാ പ്രസിഡന്റ് സ്റ്റാനി പിന്റോ നന്ദി രേഖപ്പെടുത്തി.
വാർത്ത: പാ. ഫ്രെഡി കൂർഗ്

Comments are closed.