ആന്റ്വെർപ്: കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന ഏകാന്തവാസ നിയമത്തിന് വിരുദ്ധമായി 2028-ഓടെ വിവാഹിതരായ പുരുഷന്മാർക്ക് വൈദിക പട്ടം നൽകാൻ ഒരുങ്ങി ബെൽജിയത്തിലെ ആന്റ്വെർപ് ബിഷപ്പ് ജോഹാൻ ബോണി. സഭയിലെ വൈദികരുടെ കടുത്ത ക്ഷാമം പരിഹരിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് അദ്ദേഹം തന്റെ ഇടയലേഖനത്തിൽ വ്യക്തമാക്കി.
വിവാഹിതരെ വൈദികരായി നിയമിക്കുന്ന കാര്യത്തിൽ സഭാ നേതൃത്വത്തിനിടയിൽ ഏകദേശ ധാരണയായിട്ടുണ്ടെന്ന് ബിഷപ്പ് അവകാശപ്പെട്ടു. ഇനി എപ്പോൾ ആര് ചെയ്യും എന്നതുമാത്രമാണ് ചോദ്യം. വൈകിക്കുന്നത് ഒഴികഴിവ് മാത്രമാകും എന്ന് ബിഷപ്പ് ബോണി പറഞ്ഞു. അവിവാഹിതരായ വൈദികാഭ്യർത്ഥികളുടെ എണ്ണം പല രൂപതകളിലും പൂജ്യത്തിനടുത്തേക്ക് താഴ്ന്നതാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.
2028-ഓടെ തന്റെ രൂപതയിൽ വിവാഹിതരായ പുരുഷന്മാരെ വൈദികരായി അഭിഷേകം ചെയ്യാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.