ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീ അടക്കം 11 പേരെ റെയിൽവേ പോലീസ് തടഞ്ഞുവെച്ചു. ഒരു മലയാളി ഉൾപ്പെടെ മൂന്ന് കന്യാസ്ത്രീകളെയും എട്ട് വിദ്യാർത്ഥിനികളെയുമാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ‘സിസ്റ്റേഴ്സ് ഓഫ് വിസിറ്റേഷൻ’ സഭയിലെ അംഗങ്ങളാണ് ഇവർ. അവധിക്ക് നാട്ടിലേക്ക് പോകാനെത്തിയ കന്യാസ്ത്രീകളെയും കുട്ടികളെയും യാത്രയാക്കാൻ എത്തിയതായിരുന്നു മലയാളി കന്യാസ്ത്രീ. ഇതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ഇവരെ വളയുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തത്.
തടഞ്ഞുവെച്ച വിവരം ഉടൻതന്നെ ഇൻഡോർ രൂപതയെ അറിയിച്ചു. തുടർന്ന് ബിഷപ്പ് റവ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ സഭാ അധികൃതർ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെയാണ് ഇവരെ വിട്ടയക്കാൻ തയ്യാറായത്. നാട്ടിലേക്ക് പോകാനുള്ള കൃത്യമായ രേഖകൾ കൈവശമുണ്ടായിട്ടും പോലീസ് കാണിച്ച ഈ നടപടി വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നേരത്തെ ഛത്തീസ്ഗഢിലും സമാനമായ രീതിയിൽ മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. വടക്കേ ഇന്ത്യയിൽ ക്രൈസ്തവ മിഷനറിമാർ നേരിടുന്ന വെല്ലുവിളികൾ ഈ സംഭവം വീണ്ടും ചർച്ചയാക്കുന്നു.

Comments are closed.