അമ്മാൻ: ജോർദാനിലെ ക്രൈസ്തവർക്ക് അവരുടെ സ്വത്ത് കൈമാറ്റത്തിന് നിർബന്ധിത ശരീഅത്ത് നിയമങ്ങൾ ഒഴിവാക്കാനും നിയമപരമായി കുട്ടികളെ ദത്തെടുക്കാനും അനുമതി നൽകുന്ന ഭേദഗതികൾക്ക് ജോർദാൻ കാബിനറ്റ് അംഗീകാരം നൽകി. ജോർദാന്റെ ചരിത്രത്തിൽ ആദ്യമായാണ് ക്രൈസ്തവ സമൂഹത്തിന് ഇത്തരമൊരു സുപ്രധാന ഇളവ് ലഭിക്കുന്നത്.
നിലവിലെ ശരീഅത്ത് നിയമപ്രകാരം ആൺമക്കൾക്ക് പെൺമക്കളുടെ ഇരട്ടി വിഹിതം ലഭിക്കുകയും, പെൺമക്കൾ മാത്രമുള്ള കുടുംബങ്ങളിൽ സ്വത്തിന്റെ ഒരു ഭാഗം പുരുഷ കസിൻമാർക്ക് ലഭിക്കുകയും ചെയ്തിരുന്നു. പുതിയ നിയമപ്രകാരം സഭാ കോടതികൾ വഴി സാക്ഷ്യപ്പെടുത്തിയ ഒസ്യത്ത് നൽകി ഈ നിയമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ക്രൈസ്തവർക്ക് സാധിക്കും.
സ്വത്തുതർക്കങ്ങളിൽ പൂർണ്ണ സമത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും, പുതിയ മാറ്റം മികച്ചൊരു ചുവടുവെപ്പാണെന്ന് ജോർദാനിലെ ഇവാഞ്ചലിക്കൽ ചർച്ചസ് മേധാവി ഇമദ് മആയെ പറഞ്ഞു. ഒപ്പം, ദത്തെടുക്കൽ നിയമവിധേയമാക്കിയത് അനേകം കുടുംബങ്ങൾക്ക് ആശ്വാസമേകുമെന്നും ‘ക്രിസ്ത്യൻ ഡെയ്ലി ഇന്റർനാഷണൽ’ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

Comments are closed.