അഭയക്കു നീതി… പ്രതികൾക്ക് ജീവപര്യന്തം…
ജഡ്ജി കെ സനല്‍കുമാര്‍ ആണ് ചരിത്ര വിധി പ്രസ്താവിച്ചത്.
തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടോളം നീണ്ടു നിന്ന സിസ്റ്റര്‍ അഭയാ കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റര്‍ സെഫിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അഞ്ച് ലക്ഷം രൂപ വീതം പിഴയടയ്ക്കണം. അതിക്രമിച്ച് കയറിയതിന് ഫാ. കോട്ടൂര്‍ ഒരു ലക്ഷം രൂപ അധികം പിഴയടയ്ക്കണം. തെളിവ് നശിപ്പിക്കലിന് ഇരുവര്‍ക്കും ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് ശിക്ഷ അനുഭവിക്കണം.
ചൊവ്വാഴ്ചയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. ജഡ്ജി കെ സനല്‍കുമാര്‍ ആണ് ചരിത്ര വിധി പ്രസ്താവിച്ചത്.

Comments are closed.