മണർകാട്: മറ്റ് മത വിശ്വാസങ്ങളെയും ആചാരങ്ങളെയും ക്രൈസ്തവസഭകൾ തമസ്കരിക്കില്ലെന്ന് യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്.
മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആധ്യാത്മിക സംഘടനകളുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കഷ്ടപ്പെടുന്നവരെ ഉയർച്ചയിലെത്താൻ സഹായിക്കുമ്പോഴാണ് ക്രൈസ്തവസഭകളുടെ മഹത്വം സമൂഹം തിരിച്ചറിയുന്നത്. മണർകാട് മർത്തമറിയം പള്ളി അതിനുള്ള കാണപ്പെടുന്ന ഉദാഹരണമാണെന്നും ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്താ പറഞ്ഞു.
ദാനമാകുവാനും ദാനമേകുവാനും ദൈവം തന്ന അവസരമാണ് മനുഷ്യ ജീവിതം, ഇന്നുള്ളത് ഇന്നലെ മറ്റാരുടേയൊ ആയിരുന്നു, നാളെ വേറെ ആളുകൾക്ക് അവകാശപ്പെട്ടതാണെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ സിറോ മലങ്കരസഭയുടെ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്ത പറത്തു. സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്താ സമ്മേളനത്തിൽ അധ്യക്ഷനായി.
മന്ത്രി വി.എൻ. വാസവൻ മുഖ്യ പ്രഭാഷണം നടത്തി. എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ്, സെക്രട്ടറി വി.ജെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു.
