ഗാസ: ഗാസയിൽ ആക്രമണം തുടരുമ്പോഴും പ്രത്യാശയോടെ ക്രിസ്തുമസിന് തയ്യാറെടുക്കുകയാണ് ഹോളി ഫാമിലി കത്തോലിക്ക ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി. വെടിനിർത്തലിന് ശേഷം ജീവിതം അല്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും യുദ്ധം തുടരുകയാണെന്നും വലിയ വിഷാദത്തിന്റെ അന്തരീക്ഷത്തിൽ മാനുഷിക അടിയന്തരാവസ്ഥ നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഹൃദയങ്ങളിൽ യഥാർത്ഥ സമാധാനം നൽകുന്ന ഏക ശക്തി ആത്മീയ ജീവിതമാണെന്നും ഫാ. റൊമാനെല്ലി വ്യക്തമാക്കി. ദൈവത്തിൽ നിന്നും, പ്രാർത്ഥനയിൽ നിന്നും, വിശ്വാസത്തിൽ നിന്നും, പ്രത്യാശയിൽ നിന്നുമാണ് സമൂഹത്തിന്റെ ശക്തി വരുന്നതെന്നും, ദാനധർമ്മത്തിന്റെ ഫലങ്ങൾ എല്ലാവരുമായി പങ്കിടാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
യുദ്ധത്തിന്റെ ബഹളത്തിനിടയിലും നിശബ്ദതയിലും ധ്യാനത്തിലും സമയം ചെലവഴിച്ചാണ് താൻ ആത്മീയബലം കണ്ടെത്തുന്നതെന്നും ക്രിസ്തുമസ് ഏറ്റവും മികച്ച രീതിയിൽ ആഘോഷിക്കാനും അതിലെ ആനന്ദം അനുഭവിച്ചു ജീവിക്കാനും ഇടവക ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിലെ സ്ഥിതി ലോകം മറക്കുന്നതായി പലപ്പോഴും തോന്നുന്നുവെന്നും, പലസ്തീനിലും ഇസ്രായേലിലും സമാധാനം ആഗ്രഹിക്കുന്ന വിവിധ മതവിഭാഗങ്ങളിലെ അനേകർ ഉണ്ടെന്നും ഫാ. ഗബ്രിയേൽ പറഞ്ഞു. എന്നാൽ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള കൂടുതൽ സഹായവും ഇടപെടലും അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ മതവിശ്വാസികളായ ഏകദേശം എഴുനൂറോളം പേർക്ക് അഭയം, ഭക്ഷണം, അടിസ്ഥാനസഹായങ്ങൾ എന്നിവ നൽകി യുദ്ധമുഖത്ത് സാന്ത്വനം പകരുന്ന ഗാസയിലെ ഏക കത്തോലിക്ക ഇടവകയാണ് ഹോളി ഫാമിലി ദേവാലയം.

Comments are closed.