ഇംഫാൽ:മണിപ്പൂരില്‍ വീണ്ടും സംഘർഷം തുടരുന്നു. കാങ്പോക്പിയിൽ ഇന്ന് രാവിലെയുണ്ടായ വെടിവയ്പ്പിൽ കുകി വിഭാഗക്കാരായ മൂന്നുപേർ കൊല്ലപ്പെട്ടു. വെടിവയ്പ്പിന് പിന്നിൽ മെയ്തികളാണെന്ന് കുകി വിഭാഗം ആരോപിച്ചു. ഇംഫാൽ വെസ്റ്റ്, കാങ്‌പോപ്കി ജില്ലകളുടെ അതിർത്തിയിലെ ഇറേങ്, കരം പ്രദേശങ്ങൾക്കിടയിലുള്ള ഗ്രാമവാസികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ അക്രമികൾ ഗ്രാമവാസികൾക്ക് നേരെ വെടിയുതിര്‍ക്കുക ആയിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
രാവിലെ 8.20ഓടെയായിരുന്നു ആക്രമണമുണ്ടായത്. ഗോത്ര വര്‍ഗക്കാരുടെ ആധിപത്യമുള്ള മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് വെടിവയ്പ്പ് നടന്നത്. തെങ്‌നൗപാൽ ജില്ലയിലെ പല്ലേലിൽ ഉണ്ടായ അക്രമത്തിന് തൊട്ടുപിന്നാലെയാണ് സംഭവം. സെപ്തംബർ 8 ന് നടന്ന സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കേന്ദ്ര സുരക്ഷാ സേനയെ കുറ്റപ്പെടുത്തി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു.

Comments are closed.